ലോസ് ആഞ്ജലിസ്: കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ തുടരുന്ന പ്രക്ഷോഭം അമർച്ചചെയ്യാൻ മറീനുകളെ ഇറക്കി ട്രംപ് സർക്കാർ. ഇവർക്കൊപ്പം 2000 നാഷണൽ ഗാർഡ് അംഗങ്ങളെക്കൂടി വിന്യസിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആദ്യം ഉത്തരവിട്ട 2000 നാഷണൽ ഗാർഡുകൾ ഞായറാഴ്ച സംഘർഷബാധിത മേഖലകളിലെത്തി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തരസുരക്ഷാവിഭാഗം വ്യാപകമായി റെയ്ഡ് തുടങ്ങിയതിനുപിന്നാലെയാണ് ലോസ് ആഞ്ജലിസിൽ പ്രക്ഷോഭമുടലെടുത്തത്. നാലുദിവസം പിന്നിട്ട പ്രക്ഷോഭം നേരിടാൻ സംസ്ഥാനപോലീസുമുണ്ട്. പോലീസ് നടപടിയെ പിന്തുണയ്ക്കാനെന്നുപറഞ്ഞാണ് മറീനുകളെ ഇറക്കിയത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാരിന്റെ എതിർപ്പിനെ മറികടന്നാണ് നടപടി. നാഷണൽ ഗാർഡിന്റെയോ മറീനുകളുടെയോ സഹായം സംസ്ഥാനസർക്കാർ തേടിയിട്ടില്ല.
അതിനിടെ, കുടിയേറ്റനിയമലംഘകരെ കണ്ടെത്താനുള്ള നടപടി തുടരുമെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കാലിഫോർണിയയിലെ ഡെമോക്രാറ്റുകൾ സംരക്ഷിക്കുന്നുവെന്നാണ് ട്രംപ് സർക്കാരിന്റെ ആരോപണം. യുഎസിലെ രണ്ടു പ്രബലകക്ഷികളായ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ് ലോസ് ആഞ്ജലിസ് സംഘർഷം.
പ്രക്ഷോഭം അമർച്ചചെയ്യാനുള്ള ഫെഡറൽ സർക്കാരിന്റെ നടപടികളെ ചെറുത്താൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെ അറസ്റ്റുചെയ്യുമെന്ന് റിപ്പബ്ലിക്കനായ ട്രംപ് ഭീഷണിപ്പെടുത്തി. അതേസമയം, നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കാനുള്ള ട്രംപ് സർക്കാരിന്റെ നടപടിയ്ക്കെതിരേ കാലിഫോർണിയ കോടതിയിൽ പോയി. സർക്കാരിന്റെ നടപടി ഫെഡറൽ നിയമത്തിന്റെ ലംഘനവും സംസ്ഥാനത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്നാണ് കാലിഫോർണിയയുടെ വാദം.
ലോസ് ആഞ്ജലിസിലെ ഫെഡറൽ തടവറയുടെ പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പ്രക്ഷോഭകരെ തിങ്കളാഴ്ച രാത്രി പോലീസ് പിരിച്ചയച്ചു. ഏതാനും പേരെ അറസ്റ്റുചെയ്തെന്നും പോലീസ് അറിയിച്ചു. ഫെഡറൽ മന്ദിരങ്ങൾക്കുപുറത്ത് പ്രക്ഷോഭകർ കൂടുന്നത് തടയുകയാണ് നാഷണൽ ഗാർഡ് ഇപ്പോൾ ചെയ്യുന്നത്.
അതിനിടെ, ന്യൂയോർക്ക്, ഫിലഡൽഫിയ, സാൻ ഫ്രാൻസിസ്കോ, ഓസ്റ്റിൻ തുടങ്ങി ഒമ്പതു നഗരങ്ങളിലേക്കുകൂടി തിങ്കളാഴ്ച പ്രക്ഷോഭം പടർന്നു. ടെക്സസിലെ ഓസ്റ്റിനിൽ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. അനധികൃതകുടിയേറ്റക്കാരെന്നു പറഞ്ഞ് പിടികൂടിയവരെ പാർപ്പിച്ചിരിക്കുന്ന തടവറകൾക്കുമുൻപിൽ മെക്സിക്കൻ, മധ്യ അമേരിക്കൻ പതാകകളുമായി കൂടിയ പ്രക്ഷോഭകർ, “അവരെയെല്ലാം വിട്ടയയ്ക്കൂ” എന്ന മുദ്രാവാക്യം മുഴക്കി.