ലോസ് ആഞ്ജലീസിൽ നടക്കുന്നത് സർക്കാരിനെതിരായ കലാപമെന്ന് ട്രംപ്, കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ നീക്കം, എന്താണ് ട്രംപിൻ്റെ ലക്ഷ്യം?

ലോസ് ആഞ്ജലീസിൽ നടക്കുന്നത് സർക്കാരിനെതിരായ കലാപമെന്ന് ട്രംപ്, കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ നീക്കം, എന്താണ് ട്രംപിൻ്റെ ലക്ഷ്യം?

അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ പുകയുകയാണ് അമേരിക്കയിലെ ലോസ് ആഞ്ജലീസ് (LA) നഗരം. ഡെമോക്രാറ്റുകൾ നയിക്കുന്ന കാലിഫോർണിയ സംസ്ഥാനത്തെ ഈ നഗരത്തിൽ നടക്കുന്ന പ്രതിഷേധം സർക്കാരിനെതിരായ കലാപമായാണ് ട്രംപ് വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടു തന്നെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ മറികടന്ന് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷൽ ഗാർഡുകളെ വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടു. ഇത്തരം നടപടി വളരെ അപൂർവമായി മാത്രമാണ് അമേരിക്കയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. ഇതു വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ വിവാദം ട്രംപിന് ആവശ്യമാണ് എന്നാണ് യുഎസിലെ രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

മസ്കുമായുള്ള അടിപിടിയിൽ അടിമുടി മുങ്ങി നിൽക്കുന്ന ട്രംപിന്റെ മുഖച്ഛായക്ക് അൽപം കോട്ടം തട്ടിയിട്ടുണ്ട്. അതിൽ ജെഫ്രി എപ്സറ്റീൻ ലൈംഗിക വിവാദവും കടന്നു വന്നിരുന്നു. ആ വിഷയങ്ങളിൽ നിന്നെല്ലാം ട്രംപിന് വേഗം ശ്രദ്ധ തിരിക്കേണ്ടത് ആവശ്യമായതിനാൽ നല്ലൊരു വിവാദം അത്യാവശ്യമായിരുന്നു. ഈ പ്രതിഷേധം അടിച്ചമർത്തുന്നതിലൂടെ അതി ശക്തനായ ഒരു ഭരണാധികാരിയാണ് താനെന്ന ഇമേജ് സൃഷ്ടിക്കാനും ഡെമോക്രാറ്റുകളുടെ ശക്തരായ നേതാക്കളിൽ ഒരാളായ ഗവർണർ ഗാവിൻ ന്യൂസോം ഒരു കഴിവുമില്ലാത്ത ഭരണാധികാരിയാണെന്ന് വരുത്തിത്തീർക്കാനും ട്രംപിന് കഴിഞ്ഞേക്കും.

അമേരിക്കൻ സൈന്യം തൻ്റെ ചൊൽപടിയിലാണെന്ന് ട്രംപിന് അമേരിക്കക്കാരെ വൃത്തിയായി ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. തനിക്ക് ഇഷ്ടമുള്ള രീതിയിൽ സൈന്യത്തെ ഉപയോഗിക്കാൻ തയ്യാറാണെന്ന് ട്രംപ് സ്ഥാപിക്കുകയാണ്. ട്രംപ് യുഎസ് സൈന്യത്തെ തന്റെ സ്വകാര്യ അഹങ്കാരവും അലങ്കാരവുമായാണ് കാണുന്നത്. പട്ടാളക്കാരെല്ലാം തൻ്റെ കളിപ്പാവകളാണ് എന്ന് അദ്ദേഹം കരുതുന്നു. അടുത്ത വാരാന്ത്യത്തിൽ ട്രംപിൻ്റെ ജന്മദിനത്തിൽ യുഎസ് മിലിട്ടറിയുടെഎല്ലാ ശക്തിയും വെളിവാക്കുന്ന ഒരു പരേഡ് നടക്കുമെന്ന് ട്രംപും മിലിട്ടറിയും അറിയിച്ചിട്ടുണ്ട്. ജോർജ് ഫ്ലോയ്ഡ് വിഷയത്തിൽ തനിക്ക് തെറ്റിയതുപോലെ ഇത്തവണ സംഭവിക്കരുത് എന്ന് ട്രംപിന് നിർബന്ധമുണ്ട്. അന്ന് സംഭവിച്ച ആഭ്യന്തര പ്രതിഷേധങ്ങളെ നേരിടുന്നതിൽ പരാജയപ്പെട്ടതുപോലെ ഇത്തവണ സംഭവിക്കില്ല എന്ന് ട്രംപ് വ്യക്തമാക്കുകയാണ്.

സ്വാതന്ത്യ്രം , വൈവിധ്യം, തുല്യത മുതലായ മൂല്യങ്ങളെ കൊണ്ടു നടക്കുന്ന ലിബറലുകളേയും സർവകലാശാല വിദ്യാർഥികളേയും അവരെ പിന്തുണയ്ക്കുന്നവരേയും ചില പാഠങ്ങൾ പഠിപ്പിക്കേണ്ടതും ജനാധിപത്യമെന്നാൽ പ്രതിഷേധമല്ല, ഭരണാധികളെ അനുസരിക്കലാണ് എന്ന് ഊട്ടി ഉറപ്പിക്കേണ്ടതും ട്രംപ് ടീമിന്റെ ലക്ഷ്യമാണ്. അതിനായി അവർ കാത്തിരുന്ന ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ രണ്ടായിരത്തോളം വരുന്ന സംഘത്തെ നഗരത്തിലേക്ക് വിന്യസിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. വേണ്ടിവന്നാല്‍ സൈന്യത്തിലെ ഉന്നതവിഭാഗമായ മറീനുകളെ കൂടെ വിന്യസിക്കാനാണ് ട്രംപിന്റെ നീക്കമെന്നും വാര്‍ത്തകളുണ്ട്.

ശനിയാഴ്ച എല്‍.എയിലെ പാരാമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. കേള്‍ക്കുമ്പോള്‍ സ്വാഭാവിക നടപടിയായി തോന്നാമെങ്കിലും സ്വന്തം മണ്ണില്‍ സൈന്യത്തെ ഇറക്കുന്നത് അമേരിക്കയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. പ്രസിഡന്റിന് ഇതിനുള്ള അധികാരമുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇത് നടപ്പാക്കാൻ സാധിക്കുകയുള്ളു. ഭരണകൂടം നടപടികള്‍ കടുപ്പിക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍. ലോസ് ആഞ്ജലീസ് പോലെ അമേരിക്കയുടെ അഭിമാനസ്തംഭമായ വന്‍നഗരത്തില്‍ സൈന്യമിറങ്ങുമ്പോള്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

Purpose of Donald Trump behind National Guard deployment in LA

Share Email
Top