രഞ്ജിതയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തിച്ചു; കണ്ണീരടക്കാനാവാതെ പുല്ലാട് ഗ്രാമം

രഞ്ജിതയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തിച്ചു; കണ്ണീരടക്കാനാവാതെ പുല്ലാട് ഗ്രാമം

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഒരു ഗ്രാമം. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അല്പസമയം മുമ്പാണ് രഞ്ജിതയുടെ ജന്മനാടായ പത്തനംതിട്ട പുല്ലാട്ട് എത്തിച്ചത്. മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തില്‍ വെച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം.

രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി ജി ആര്‍ അനില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ബിജെപി നേതാവ് എസ് സുരേഷ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാടേക്ക് എത്തിച്ചത്.
ഡി എന്‍ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

അമ്മയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ രേഖകള്‍ വാങ്ങി തിരികെയത്താനായിരുന്നു ലണ്ടനിലേക്ക് പോയത്.

Ranjitha's lifeless body brought to her hometown
Share Email
Top