ആക്സിയം 4 ദൗത്യം; രാകേഷേ ശര്‍മയ്ക്ക് ശേഷം പുതുചരിത്രം കുറിക്കാന്‍ ശുഭാംശു ശുക്ല

ആക്സിയം 4 ദൗത്യം; രാകേഷേ ശര്‍മയ്ക്ക് ശേഷം പുതുചരിത്രം കുറിക്കാന്‍ ശുഭാംശു ശുക്ല

ന്യൂഡല്‍ഹി: സ്പേസ് എക്സിന്റെയും നാസയുടെയും പങ്കാളിത്തത്തോടെ ആക്സിയം സ്പേസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്ന സ്വകാര്യ യാത്രയായആക്സിയം 4 ദൗത്യം ഈ മാസം 19-ന് വിക്ഷേപിക്കപ്പെടുമ്പോള്‍ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല പുതുചരിത്രം കുറിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക.

കഴിഞ്ഞ 29-നായിരുന്നു ആക്സിയം 4 ദൗത്യം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ മാറ്റി വയ്ക്കുകയായിരുന്നു. ദൗത്യം 14 ദിവസം നീണ്ടുനില്‍ക്കും. കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (യു.എസ്.എ), മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരാണ് ശുഭാംശുവിന്റെ സഹയാത്രികര്‍. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന ചരിത്രം കൂടിയാണ് ആക്‌സിയം – 4 കുറിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ 1985 ഒക്ടോബര്‍ 10-ന് ജനിച്ച ശുഭാംശു ശുക്ല ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, രാജ്യത്തെ സേവിക്കാന്‍ അദേഹം ദൃഢനിശ്ചയം ചെയ്യുകയും യു.പി.എ.സ്.സി നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. 2005-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സയന്‍സ് ബിരുദം നേടി. പിന്നീട് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ.ഐ.എസ്.സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി ബിരുദം നേടി. സൈനിക, ശാസ്ത്ര വിഷയങ്ങളില്‍ ശക്തമായ അക്കാദമിക് അടിത്തറയുണ്ട് അദേഹത്തിന്.

2006 ജൂണില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഫൈറ്റര്‍ സ്ട്രീമില്‍ ഫ്‌ലൈയിംഗ് ഓഫീസറായി ശുഭാംശു ശുക്ല കമ്മീഷന്‍ ചെയ്യപ്പെട്ടു. വര്‍ഷങ്ങളായി, Su-30 MKI, MiG-21, MiG-29, ജാഗ്വാര്‍, ഹോക്ക്, ഡോര്‍ണിയര്‍ 228, An-32 എന്നിവയുള്‍പ്പെടെ വിവിധ വിമാനങ്ങളില്‍ 2,000 മണിക്കൂറിലധികം പറക്കല്‍ സമയം അനുഭവപരിചയമുള്ള മികച്ച ടെസ്റ്റ് പൈലറ്റായി അദേഹം മാറി.

ഒരു കോംബാറ്റ് ലീഡര്‍, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍, വ്യോമയാനത്തിലെ വൈദഗ്ധ്യം അദേഹത്തെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്ക് അനുയോജ്യനാക്കി മാറ്റി. ദന്തഡോക്ടറായ ഡോ കാംനയെയാണ് ശുഭാംശു ശുക്ല വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് നാല് വയസുള്ള ഒരു മകനുണ്ട്.

Shubhanshu Shukla’s Axiom-4 mission to ISS now rescheduled for June 19

Share Email
More Articles
Top