നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ഭരണ പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങള്‍. പന്നിക്കെണിയിലേക്കുള്ള വൈദ്യുതിയില്‍ നിന്നും ഷോക്കേറ്റ് 10-ാംക്ലാസുകാരനായ അനന്ദുവെന്ന വിദ്യാര്‍ഥി ദാരുണമായി മരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയ വിവാദം രൂക്ഷമായിട്ടുളളത്.
പന്നിക്കെണി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന സംശയമെന്ന വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് രംഗത്തു വന്നു. 15 വയസുള്ള കുഞ്ഞു മരിച്ചതില്‍ എന്ത് അവസരമാണ് കാണുന്നതെന്നും നാടു വേദനിച്ചു നില്ക്കുമ്പോള്‍ മന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് ദയനീയമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിരുത്തരവാദ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്നും ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.

സംഭവം രാഷ്ട്രീയ ഗൂഡാലോചനയെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങള്‍ വരും മണിക്കൂറുകളില്‍ അതി രൂക്ഷമാകുമെന്നു വ്യക്തം.

ഇതിനിടെ നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകള്‍ ഉണ്ട്.

Student dies after being electrocuted by pig trap in Nilambur
Share Email
Top