ഏഷ്യയിൽ ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ താപനില വർധനവ്; WMO റിപ്പോർട്ട്

ഏഷ്യയിൽ ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ താപനില വർധനവ്; WMO റിപ്പോർട്ട്

ന്യൂഡൽഹി: ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ ഏഷ്യയിൽ ചൂട് കൂടുന്നതായി റിപ്പോർട്ട്. 1961–1990 നെ അപേക്ഷിച്ച് 1991–2024 കാലഘട്ടത്തിലെ താപനില ഇരട്ടിയാണ്. ഇത് ഏഷ്യയിലെ ആവാസവ്യവസ്ഥയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) തിങ്കളാഴ്ച പറഞ്ഞു.

1991–2020ലെ ശരാശരി താപനിലയേക്കാൾ 1.04 ഡിഗ്രി സെൽഷ്യസ് വർധനവാണ് 2024 ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം കാലാവസ്ഥാവ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1300 ഓളം പേരാണ് മഴമൂലം കൊല്ലപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളിൽ 2024ൽ അതിശക്തമായ ചൂട് അനുഭവപ്പെട്ടതായും ‘തീവ്ര ഉഷ്ണതരംഗം’ അനുഭവപ്പെട്ടതായും ഡബ്ല്യുഎംഒ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2023–2024 കാലയളവിൽ ടിബറ്റൻ പീഠഭൂമി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ 24 ഹിമാനികളിൽ 23 എണ്ണത്തിലും മഞ്ഞുരുകൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ‘മധ്യ ഹിമാലയത്തിലും(നേപ്പാളിന്റെ ഭൂരിഭാഗവും, ടിബറ്റ്, ഇന്ത്യയിലെ സിക്കിം) ടിയാൻ ഷാന്റെ ഭൂരിഭാഗത്തും (ചൈന, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവ പങ്കിടുന്ന പർവതനിര) ശൈത്യകാലത്ത് കഠിനമായ മഞ്ഞുവീഴ്ചയും വേനൽക്കാലത്ത് കടുത്ത ചൂടുമാണ് രേഖപ്പെടുത്തുന്നത്.

സിന്ധു, ബ്രഹ്മപുത്ര, ഗംഗ എന്നിവയുൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ 10 നദികൾ ഹിന്ദുകുഷ് ഹിമാലയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതിനാൽ തന്നെ ഹിമാനികൾ ഉരുകുന്നത് വലിയവെല്ലുവിളിയാണ് സൃഷ്ടിക്കുക. ലോകജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തിന് വെള്ളം നൽകുന്നത് ഈ നദികളായതിനാൽ ഭാവിയിൽ ജലലഭ്യതയെവരെ ഇത് ബാധിച്ചേക്കാം. ഏഷ്യയിലെ മോശമായ കാലാവസ്ഥ ഇതിനകം തന്നെ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതായി ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്‌റ്റെ സൗലോ പറഞ്ഞു.

Temperatures in Asia are rising twice as fast as the global average

Share Email
LATEST
Top