വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ കാനഡയിലെ ജി-7 ഉച്ചകോടിയിലെ പരിപാടി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണിലേയ്ക്ക് മടങ്ങി. ട്രംപ് നേരത്തെ മടങ്ങുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. യുദ്ധത്തില്‍ ഇസ്രയോലിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ അടിയന്തര യോഗത്തിനു തയാറായിരിക്കണമെന്നു ട്രംപ് നിര്‍ദേശിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് അറിയിച്ചു.
ഇറാനില്‍ നിന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചതിലും ശക്തമായ ആക്രമണം ഉണ്ടാവുകയും ടെല്‍ അവീവില്‍ യുഎസ് എംബസിക്കു കേടുപാടുകള്‍ സംഭവിക്കയും ചെയ്തതിനാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക ശക്തി ഇറാനെ കീഴടക്കാന്‍ ആവശ്യമായെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.
കാനഡയില്‍ നിന്നു സോഷ്യല്‍ മീഡിയയില്‍ ട്രംപ് കുറിച്ചു: ‘ഇറാന്‍ ആണവ കരാറില്‍ ഒപ്പു വയ്ക്കേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, എത്ര മനുഷ്യജീവനാണ് നഷ്ടമായത്. ലളിതമായി പറഞ്ഞാല്‍, ഇറാന് അണ്വായുധം ഉണ്ടാക്കാന്‍ അനുമതിയില്ല. ഞാന്‍ അത് ആവര്‍ത്തിച്ചു പറഞ്ഞതാണ്. എല്ലാവരും ഉടന്‍ ടെഹ്റാന്‍ വിട്ടു പോവുക.’
മിഡില്‍ ഈസ്റ്റ് സംഭവവികാസങ്ങള്‍ പരിഗണിച്ചാണ് ട്രംപ് ജി7 ഉച്ചകോടിയില്‍ നിന്നു മടങ്ങുന്നതെന്നു ലീവിറ്റ് പിന്നീട് വിശദീകരിച്ചു. കാനഡയില്‍ മാധ്യമങ്ങള്‍ മിഡില്‍ ഈസ്റ്റ് വിഷയം ഉന്നയിച്ചപ്പോള്‍ പക്ഷെ അതേപ്പറ്റി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ട്രംപ് പ്രതികരിച്ചു. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന ഉച്ചകോടിയുടെ പ്രമേയത്തില്‍ ട്രംപ് ഒപ്പുവച്ചില്ല. യുദ്ധം ഇപ്പോള്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു.
Trump leaves from G7 summit early due to Iran-Isreal strikes