ലണ്ടന്‍: ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയില്‍ കലങ്ങിമറിഞ്ഞ അമേരിക്ക- ചൈന സാമ്പത്തീക ബന്ധം വീണ്ടും സജീവമാകുമെന്ന സൂചനകള്‍. സാമ്പത്തീക രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന ശീത സമരം അവസാനിപ്പിക്കേണ്ടത് രണ്ടു രാഷ്ട്രങ്ങളുടേയും സാമ്പത്തീക വികസനത്തിന് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം ജനീവയില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ബ്രിട്ടണില്‍ വീണ്ടും ഇപ്പോള്‍ ചര്‍ച്ചനടക്കുന്നത്.
ചൈനയില്‍ നിന്നുള്ള ഇലക്ട്രോണിക് ചിപ്പുകള്‍ അമേരിക്കയുടെ സാങ്കേതിക വ്യവസായത്തിന് ഏറ്റവും നിര്‍ണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധത്തില്‍ വിള്ളല്‍ വീണതോടെ കയറ്റുമതി ഇറക്കുമതി കാര്യങ്ങളിലും പല അനിശ്ചിതത്വങ്ങളും ഉടലെടുത്തു. ചിപ്പ് കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണകള്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാവുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തീക ലോകം പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് ഉള്ള വീസയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകള്‍ ഉണ്ടായേക്കും.
ബ്രിട്ടണില്‍ നടക്കുന്ന ചര്‍ച്ചയില്‍ യുഎസിന്റെ ഭാഗത്തു നിന്നന് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്ക്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, വ്യാപാര പ്രതിനിധി ജാമീസണ്‍ ഗ്രീറ്റ് എന്നിവരാണ് പങ്കെടുക്കുക. ചൈനീസ് സംഘത്തെ ഭരണ ഉപമേധാവി ഹി ലിഫെഗാണ് നയിക്കുന്നത്.
ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ചില ധാരണകള്‍ എത്തിയെങ്കിലും ഇരു രാജ്യങ്ങളും ഈ ധാരണകള്‍ ലംഘിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ച ആരംഭിക്കുന്നത്. ചൈനീസ്ഉത്പന്നങ്ങള്‍ക്ക് അതിഭീമമായ തീരുവയായിരുന്നു ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രഖ്യാപിച്ചത്. ഇതിനു അതേ നാണയത്തില്‍ ചൈനയും തിരിച്ചടി നല്കിയതോടെയാണ് തിരിച്ചടിത്തീരുവയില്‍ ലോക സാമ്പത്തീക രംഗം കലങ്ങി മറിഞ്ഞത്.
ഈ വര്‍ഷാദ്യത്തിലാണ് ചൈനയടക്കം വിവിധ രാജ്യങ്ങള്‍ക്കുമേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത്. ഇളവ് കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം തീരുവ പ്രാബല്യത്തിലായിട്ടുണ്ട്. ചൈനയുമായി സംഭാഷണത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനവും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ 10 ശതമാനവും തീരുവയായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇവയിലും ഇളവുണ്ടായേക്കും.
Will the tariff war be resolved? The financial world is hopeful about the US-China talks