ഡാലസ്: പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽനിന്ന് യുഎസിലെ ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം യാത്രക്കാരിയുടെ തെറ്റിദ്ധാരണമൂലം അടിയന്തരമായി തിരിച്ചിറക്കി. സഹയാത്രികയുടെ മൊബൈലിൽ ‘RIP‘ (Rest In Peace)എന്നെഴുതിയ സന്ദേശം കണ്ടതോടെ വിമാനത്തിന് ബോംബുഭീഷണിയുണ്ടെന്ന് അവർ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം എയർലൈൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. പിന്നീട് പരിശോധനകൾക്കുശേഷം യഥാർഥഭീഷണിയല്ലെന്ന് കണ്ടെത്തിയതോടെ സർവീസ് പുനഃരാരംഭിച്ചു. 193 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ഇസ്ലാ വെർഡെയില്‍ ഇറങ്ങിയ ശേഷം പ്യൂർട്ടോ റിക്കൻ അധികൃതർ ആകാശത്ത് വെച്ച് സന്ദേശം ലഭിച്ച യാത്രക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് യാത്രക്കാരിയുടെ ഒരു ബന്ധു കഴിഞ്ഞ ആഴ്ച മരിച്ചെന്നും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് അവർ ഡാളസിലേക്ക് പോകുന്നതെന്നും. വിമാന യാത്രയിൽ അവരുടെ ഒരു ബന്ധു ഈ മരണത്തെ പരാമര്‍ശിച്ച് നടത്തിയ ഒരു കുറിപ്പിലാണ് RIP എന്ന അക്ഷരങ്ങൾ ഉണ്ടായിരുന്നത്. ഇത് കണ്ട സമീപത്തെ സീറ്റിലിരുന്ന സ്ത്രീ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് തെറ്റിദ്ധാരണകൾ എല്ലാം നീക്കി 193 യാത്രക്കാരുമായി രാവിലെ 10 മണിയോടെ അമേരിക്കൻ എയർലൻസ് യാത്ര തുടർന്നു.
Due to the misunderstanding of a passenger American Airlines flight grounded