കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ചേതനയറ്റ മിഥുന്റെ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഒരു നാട് ഒന്നാകെ വിങ്ങിപ്പൊട്ടുന്ന കാഴ്ചയായി അത് മാറി. നെഞ്ചുപൊട്ടിയ തേവലക്കരയിലെങ്ങും കണ്ണീർ മാത്രമായിരുന്നു. സങ്കടം താങ്ങാനാകാതെ വീട്ടുകാരും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഓരോ നിമിഷവും സങ്കടം അണപൊട്ടി ഒഴുകുകയാണ് വീട്ടിൽ.
സ്കൂളിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷമാണ് മിഥുന്റെ ഭൗതികശരീരം വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായി എത്തിച്ചത്. സഹപാഠികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വിങ്ങിപ്പൊട്ടി മിഥുന് ആദരാഞ്ജലി അർപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മിഥുന്റെ അച്ഛമ്മ മണിയമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരച്ചടങ്ങുകൾ നടക്കും. സ്കൂളിലെ അപകട ശേഷം ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പൊതുദർശനത്തിന് സ്കൂളിൽ എത്തിച്ചത്.
അതിനിടെ കുവൈറ്റിൽ നിന്ന് അമ്മ സുജയും പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ നാട്ടിലെത്തിയിട്ടുണ്ട്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെ സുജ കൊച്ചിയിൽ നിന്നും കൊല്ലത്തെ വീട്ടിലേക്ക് റോഡു മാർഗം വന്നുകൊണ്ടിരിക്കുകയാണ്. ചേതനയറ്റ പോന്നോമനയെ കാണുമ്പോൾ സുജയെ എങ്ങനെ അശ്വസിപ്പിക്കും എന്നറിയാതെ നിൽക്കുകയാണ് നാടൊന്നാകെ.