തിരുവനന്തപുരം: ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമി ഫൈനൽ മത്സരത്തിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാടെടുത്തതോടെയാണ് ടീം പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ പാകിസ്ഥാൻ നേരിട്ട് ഫൈനലിൽ പ്രവേശിച്ചു.
ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐയുടെ തീരുമാനം വിവാദമായിരിക്കെയാണ് ഇപ്പോൾ ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. ഈ പിന്മാറ്റത്തിന്റെ കൃത്യമായ കാരണങ്ങൾ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകർപ്പൻ ജയവുമായായിരുന്നു ഇന്ത്യ ചാമ്പ്യൻസ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ് തകര്‍ത്തത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഷഹീദ് അഫ്രീദി നയിക്കുന്ന പാക് ടീമിനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ചാമ്പ്യൻസ് താരമായ ശിഖര്‍ ധവാന്‍ പിന്‍മാറിയതിന് പിന്നാലെയാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന, യൂസഫ് പത്താന്‍ അടക്കമുള്ളവര്‍ പിന്‍മാറിയത്. തുടര്‍ന്നായിരുന്നു സംഘാടകര്‍ ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസും ഓസ്ട്രേലിയ ചാമ്പ്യൻസും ഏറ്റുമുട്ടും.