ഡൽഹി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ രാജിക്കത്തിൽ, ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ധൻകർ എടുത്തുപറഞ്ഞു. സമൂഹ മാധ്യമമായ എക്സിൽ രാജിക്കത്ത് പങ്കുവെച്ച അദ്ദേഹം, അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും, ഉപരാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാനായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും വ്യക്തമാക്കി.
2022 ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ധൻകർ, രാജ്യസഭയുടെ ചെയർപേഴ്സൺ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ മൂലം ഉത്തരവാദിത്തങ്ങൾ പൂർണമായി നിർവഹിക്കാനാകാത്ത സാഹചര്യമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രപതി രാജിക്കത്ത് സ്വീകരിച്ചതായും, പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മുൻ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ധൻകർ, 2022 ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. 2027 വരെ കാലാവധിയുണ്ടായിരുന്ന അദ്ദേഹം, രണ്ട് വർഷം ബാക്കിനിൽക്കെ രാജിവെച്ചു. കഴിഞ്ഞ മാർച്ച് മുതൽ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം, ഈ മാസം ചുമതലയിൽ തിരിച്ചെത്തി. ഇന്ന് പാർലമെന്റിൽ പങ്കെടുത്തിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67(a) പ്രകാരമാണ് രാജിയെന്ന് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി, ഈ കത്താണ് എക്സിൽ പങ്കുവെച്ചത്.