വാഷിംഗ്ടൺ: 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൻഡോഴ്സ്മെന്റുകൾക്കായി ദശലക്ഷക്കണക്കിന് ഡോളർ കൈപ്പറ്റുകയും നൽകുകയും ചെയ്തു എന്നാരോപിച്ച് കമലാ ഹാരിസിനെയും നിരവധി പ്രമുഖ അമേരിക്കൻ സെലിബ്രിറ്റികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ നീക്കം തികച്ചും നിയമവിരുദ്ധമാണ് എന്ന് വിശേഷിപ്പിച്ച ട്രംപ്, ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് ധനകാര്യ നിയമങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ചു.
തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ പോസ്റ്റിൽ, ഗായിക ബിയോൺസ്, ടിവി അവതാരക ഓപ്ര വിൻഫ്രെ, സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റ് അൽ ഷാർപ്ടൺ തുടങ്ങിയ താരങ്ങളിൽ നിന്ന് എൻഡോഴ്സ്മെന്റുകൾ വാങ്ങാൻ കമല ഹാരിസ് ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്ന് ട്രംപ് ആരോപിച്ചു. ഈ എൻഡോഴ്സ്മെന്റുകൾക്ക് പണം നൽകിയതാണെന്നും യഥാർത്ഥമല്ലെന്നും അദ്ദേഹം ആരോപിക്കുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു.
“പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റുകൾക്ക് നൽകാനുള്ള വലിയ തുകയും, ബിയോൺസ് എന്ന ഗായികയ്ക്ക് ഒരു എൻഡോഴ്സ്മെന്റിനായി അവർ പതിനൊന്ന് ദശലക്ഷം ഡോളർ നൽകിയതായി സമ്മതിച്ചതും (അവർ ഒരു നോട്ട് പോലും പാടിയില്ല, പ്രേക്ഷകരെ ഉപേക്ഷിച്ച് വേദി വിട്ടു!), ഓപ്രയ്ക്ക് ‘ചെലവുകൾക്കായി’ മൂന്ന് ദശലക്ഷം ഡോളർ, വളരെ കുറഞ്ഞ റേറ്റിംഗുള്ള ടിവി ‘ആങ്കർ’ അൽ ഷാർപ്ടന് (ഒട്ടും കഴിവില്ലാത്തയാൾ!) ആറ് ലക്ഷം ഡോളർ, തികച്ചും ഒന്നും ചെയ്യാത്ത മറ്റ് ചിലർക്കും പണം നൽകിയതായി ഞാൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്! ഈ പരിഹാസ്യമായ ഫീസുകൾ പുസ്തകങ്ങളിലും രേഖകളിലും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരു എൻഡോഴ്സ്മെന്റിന് പണം നൽകാൻ നിങ്ങൾക്ക് അനുവാദമില്ല. അത് പൂർണ്ണമായും നിയമവിരുദ്ധമാണ്.” ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.