മിന്നൽ പ്രളയം ബാധിച്ച ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ നിന്ന് രാത്രി വൈകി രണ്ട് ഗർഭിണികളെ സൈന്യം എയർലിഫ്റ്റ് ചെയ്തു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. ആദ്യം ദുരിതാശ്വാസ ക്യാംപിൽ എത്തിച്ച യുവതികളെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ചത്തെ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ആകാശമാർഗ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിച്ചു. ഹർസിൽ, ധരാലി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ മാറ്റ്‌ലിയിൽ വിമാനത്തിലൂടെ എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നു. ദുരിതാശ്വാസ, മെഡിക്കൽ സാമഗ്രികളും വായുമാർഗം എത്തിക്കുന്നു.
ഓഗസ്റ്റ് 15 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ അലർട്ട് പ്രഖ്യാപിച്ചു. ഇതുവരെ 1,300-ലധികം പേരെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
ചെളിയിലും മഴയിലും തിരച്ചിൽ ഏറെ ബുദ്ധിമുട്ടാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്നു ദിവസം അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും പുറപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ പുതിയൊരു ദുരന്തം സംഭവിക്കാതിരിക്കണമെന്ന പ്രാർഥനയിലാണ്.
Rescue operations intensified in Uttarakhand; Two pregnant women airlifted; Ground Penetrating Radar used to search for those trapped underground.