ടെൽ അവീവ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ ഇസ്രയേൽ നിർമിത ആയുധങ്ങൾ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ നിർമിത ബരാക്-8 മിസൈലുകളും ഹാർപി ഡ്രോണുകളും ഓപ്പറേഷനിൽ ഇന്ത്യ പ്രയോഗിച്ചെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം. തങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ നന്നായി പ്രവർത്തിച്ചെന്നും, യുദ്ധസമയത്ത് ആയുധങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
പാകിസ്താനിലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷൻ സിന്ദൂറിനെ ഇസ്രയേൽ പിന്തുണച്ചിരുന്നു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകേണ്ടത് ആവശ്യമാണെന്ന് ഇസ്രയേലിന്റെ മുംബൈയിലെ കോൺസൽ ജനറലായ കോബിശോഷാനി അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഏകദേശം 100 മണിക്കൂറോളം നീണ്ടുനിന്ന പാകിസ്താന്റെ മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ ബരാക് മിസൈലുകളും, ഹാർപി ഡ്രോണുകളും, തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും, റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ചിരുന്നു.