‘ഏറ്റവും കഴിവുള്ള അംഗത്തിനെതിരെ അപവാദ പ്രചരണം’; ‘പൊളിറ്റിക്കോ’ക്കെതിരെ രൂക്ഷവിമർശനവുമായി ജെ ഡി വാൻസ്

‘ഏറ്റവും കഴിവുള്ള അംഗത്തിനെതിരെ അപവാദ പ്രചരണം’; ‘പൊളിറ്റിക്കോ’ക്കെതിരെ രൂക്ഷവിമർശനവുമായി ജെ ഡി വാൻസ്

വാഷിംഗ്ടൺ: റഷ്യയുമായുള്ള ചർച്ചകൾ കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്‍റെ സമാധാന പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൻ്റെ കഴിവിനെ ചോദ്യം ചെയ്ത് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ച ‘പൊളിറ്റിക്കോ’ എന്ന മാധ്യമ സ്ഥാപനത്തിനെതിരെ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രൂക്ഷമായ ആക്രമണം നടത്തി. ഇത് ഒരു “വിദേശ സ്വാധീന പ്രവർത്തനം” ആണെന്നും അദ്ദേഹം ആരോപിച്ചു.

ഫെലിസിയ ഷ്വാർട്ട്സ് എഴുതിയ പൊളിറ്റിക്കോയുടെ ലേഖനത്തിൻ്റെ തലക്കെട്ട് “അദ്ദേഹത്തിൻ്റെ പരിചയക്കുറവ് വ്യക്തമാണ്’: ട്രംപിൻ്റെ സമാധാന പ്രതിനിധിയായി റഷ്യയെ കൈകാര്യം ചെയ്യാൻ സ്റ്റീവ് വിറ്റ്കോഫ് പാടുപെടുന്നു” എന്നായിരുന്നു. ലേഖനത്തിൽ, വിറ്റ്കോഫിന്റെ ചർച്ചാ മാനേജ്‌മെൻ്റിനെ വിമർശിച്ചുകൊണ്ട് അജ്ഞാത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചിരുന്നു.

എന്നാൽ, തങ്ങളുടെ ഭരണകൂടത്തിലെ “ഏറ്റവും കഴിവുള്ള അംഗങ്ങളിൽ” ഒരാളായ വിറ്റ്കോഫിനെതിരെയുള്ള അപവാദപ്രചരണമാണ് ഈ ലേഖനമെന്ന് വാൻസ് എക്സിൽ ഒരു വലിയ കുറിപ്പിലൂടെ പറഞ്ഞു. “പൊളിറ്റിക്കോയുടെ ഈ വാർത്ത മാധ്യമപ്രവർത്തനത്തിൻ്റെ ദുരുപയോഗമാണ്. അതിലുപരി ഇത് ഭരണകൂടത്തെയും ഞങ്ങളുടെ ഏറ്റവും കഴിവുള്ള അംഗങ്ങളിൽ ഒരാളെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വിദേശ സ്വാധീന പ്രവർത്തനമാണ്,” വാൻസ് എഴുതി.

Share Email
Top