ന്യൂഡൽഹി: ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുതിൻ- ട്രംപ് ചർച്ചയെ സ്വാഗതംചെയ്യുന്നതായി ഇന്ത്യൻ വിദേശകാര്യ വക്താവ്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി ഈ മാസം 15 ന് മൂന്നരവർഷമായി നടക്കുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചനടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് അറിയിച്ചത്.
യുഎസിലെ അലാസ്‌കയിലായിരിക്കും ചർച്ചയെന്നും സാമൂഹികമാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ലെ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. അലാസ്‌കയിൽവെച്ച് 2025 ഓഗസ്റ്റ് 15-ന് അമേരിക്കയും റഷ്യയും തമ്മിലെത്തിയ ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. യുക്രൈനിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ പറഞ്ഞിട്ടുള്ളതുപോലെ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും അതിനാൽ, വരാനിരിക്കുന്ന ഉച്ചകോടിയെ ഇന്ത്യ പിന്താങ്ങുകയും ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ തയ്യാറാണെന്നും അറിയിക്കുന്നുവെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലുള്ളത്.
India welcomes Putin-Trump talks