ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായി നിലനിൽക്കുന്ന ഭിന്നതകൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഇറാൻ ഒരിക്കലും അമേരിക്കയ്ക്ക് കീഴ്പ്പെടില്ലെന്നും ഖമേനി വ്യക്തമാക്കി.
ഇറാൻ അനുസരണയുള്ള ഒരു രാജ്യമായി അമേരിക്ക ആഗ്രഹിക്കുന്നു. എന്നാൽ അത്തരം തെറ്റായ പ്രതീക്ഷകളുള്ളവർക്കെതിരെ ഇറാൻ എല്ലാ ശക്തിയോടെയും നിലകൊള്ളുമെന്നും ഖമേനി പറഞ്ഞു. അതേസമയം, ആണവ കരാറിനെക്കുറിച്ച് ചർച്ചകൾ പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായി ഇറാൻ ധാരണയിലെത്തിയിരുന്നു. ഇറാനെതിരെ ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ പുനരാരംഭിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ നീക്കം നടത്തിയതിന് പിന്നാലെയാണ് ഇത്.