ബഹ്‌റൈനിൽ പെൻഷൻ ലഭിക്കാനായി വ്യാജ രേഖകൾ തയ്യാറാക്കിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് കോടതി തടവും പിഴയും വിധിച്ചു. ഹൈ ക്രിമിനൽ കോടതിയാണ് ഒരു വർഷം തടവും 1,000 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ ഉപയോഗിച്ച മൊബൈൽ ഫോണും വ്യാജരേഖയും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ആരോഗ്യ മന്ത്രാലയം നൽകിയ പരാതിയെ തുടർന്ന് കേസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. മന്ത്രാലയത്തിലെ മെഡിക്കൽ കമ്മിറ്റിയിൽ ജോലി ചെയ്തിരുന്ന പ്രതി, ഒരു രോഗിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി, ജോലി ചെയ്യാൻ കഴിയില്ലെന്നും വിരമിക്കാനുള്ള അർഹതയുണ്ടെന്നും രേഖപ്പെടുത്തി.
ശേഷം ഈ വ്യാജ റിപ്പോർട്ട് മന്ത്രാലയത്തിന്റെ ഇ-സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്ത് അംഗീകാരത്തിനായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിക്ക് വിരമിക്കൽ പെൻഷൻ ലഭിക്കുകയായിരുന്നു.
പരാതി ലഭിച്ചതോടെ പൊതു പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിലെയും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലെയും നിരവധി ജീവനക്കാരെ ചോദ്യം ചെയ്തതിനു ശേഷം, പരിശോധനയിൽ റിപ്പോർട്ട് ജീവനക്കാരി തന്നെ വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
Pension Fraud in Bahrain: Health Ministry employee sentenced to jail and fine