കണ്ണൂര്‍ : ടി.പി കൊലക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ മൂന്നു തടവുകാർ പോലീസ് സാന്നിധ്യത്തിൽ മദ്യപിച്ച് സംഭവത്തിൽ ഒടുവിൽ പോലീസ് കേസെടുത്തു. തടവിൽ പാർപ്പിച്ചിരുന്ന പ്രതികളെ തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഇവർ പരസ്യ മദ്യപാനം നടത്തിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരമാണ്തലശ്ശേരി ടൗൺ പോലീസ് കേസെടുത്തത്.
ജൂലൈ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതിയില്‍നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ കോടതിക്ക് സമീപമുള്ള ഹോട്ടല്‍ മുറ്റത്ത് വെച്ച് പൊലീസിനെ കാവല്‍നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.-
കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ കഴിയാതെ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നും നേരത്തെ തലശേരി പൊലീസ് പറഞ്ഞിരുന്നത്.
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കണ്ണൂരില്‍ പ്രതികരിച്ചിരുന്നു.
Police Register Case Against Kodi Suni for Public alchahol Drinking