പത്തനംതിട്ട: തനിക്ക് വേണ്ടി സംസാരിക്കേണ്ട ആവശ്യം മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്തതിനാല്‍ ധാര്‍മികയുടെ പേരില്‍ രാജി വയ്ക്കുന്നുവെന്നും തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ . അടൂരിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. പുറത്തുവന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.
എനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല. അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നൊരു പരാതി ആരെങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും കഴിയും. കോണ്‍ഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനല്ലേ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ എനിക്കെതിരെ പരാതിയുണ്ടോ. ഹണി ഭാസ്‌കരന് തെളിയിക്കാന്‍ സാധിക്കുമോ. രണ്ടുപേര്‍ സംസാരിക്കുന്നത് തെറ്റാണെങ്കില്‍ അവര്‍ ചെയ്തതും തെറ്റാണ്.. “ഇവര്‍ ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിന് ലൗ ചിഹ്നമിട്ടത് എങ്ങിനെ ഫ്‌ളേർട്ടിങ് ആകും? പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി നേരിടും. ഞാന്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യുന്നുണ്ടോ? അതാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്. എനിക്കെതിരേ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടില്ല. ആര്‍ക്കെങ്കിലും എന്നെക്കുറിച്ച് പരാതിയുണ്ടോ? അതല്ലേ പരിഗണിക്കേണ്ടത്. ശ്രീലങ്കയും ലൗ ചിഹ്നവും കാണിച്ച് ഞാന്‍ ഫ്‌ലേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് പറയുന്ന അവര്‍ എന്നെക്കുറിച്ച് മറ്റ് തെളിവുകളുണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരട്ടെ. പരാതി നല്‍കട്ടെ. നിയമപരമായി നേരിടാം.”
“ഉത്തരവാദിത്തമുള്ളവര്‍ ആരോപണം ഉന്നയിച്ചാല്‍ മറുപടി നല്‍കാം. താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റായപ്പോള്‍ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന് ആരോപണം ഉന്നയിച്ചു. എന്തെങ്കിലും തെളിവുകള്‍ ആരെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ? സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ താന്‍ പരാതി നല്‍കണോ? ആര്‍ക്കെങ്കിലും എനിക്കെതിരേ പരാതി ഉണ്ടെങ്കില്‍ കേസ് കൊടുക്കുക. കോടതിയില്‍ ഉത്തരം നല്‍കിക്കോളാം.” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Rahul Mankoottathil on Resignation