തമിഴക വെട്രി കഴകം (ടി.വി.കെ) ജാതിയെ ആസ്പദമാക്കിയ ദുരഭിമാന കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും, ലഭിക്കുന്ന ശിക്ഷകൾ മാതൃകാപരമല്ലെന്നും ടി.വി.കെ തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി ആധവ് അർജുന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
തൂത്തുക്കുടി സ്വദേശിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ കെവിൻ (27)നെ കൊലപ്പെടുത്തിയ സംഭവമാണ് ഹർജിക്ക് പ്രചോദനമായത്. ജൂലൈ 27ന് കെവിൻ തന്റെ പ്രണയസുഹൃത്തിനെ കാണാനായി തിരുനെൽവേലി പാളയംകോട്ടൈയിലെ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ പെൺസുഹൃത്തിന്റെ സഹോദരൻ സുർജിത്ത് പിടികൂടി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സുർജിത്ത് പൊലീസിൽ കീഴടങ്ങി.
കെവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. മധുരയിലെ ‘എവിഡൻസ്’ എന്ന ദളിത് അവകാശ സംഘടനയുടെ കണക്കുപ്രകാരം 2015 മുതൽ തമിഴ്നാട്ടിൽ 80-ത്തിലധികം ജാതി ദുരഭിമാന കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.
ടി.വി.കെയെ കൂടാതെ, വിടുതലൈ ചിരുതൈഗൾ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.ഐ(എം) ഉൾപ്പെടെയുള്ള പാർട്ടികളും സംസ്ഥാന സർക്കാരിനോട് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Special Law Needed to Prevent Caste-Based Honour Killings: TVK Files Petition in Supreme Court