തൃശൂർ: തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും സുപീം കോടതിയുമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്ര മന്ത്രിയായതിനാലാണ് വിഷയത്തിൽ പ്രതികരിക്കാത്തതെന്നും തൃശൂർ എം പി പറഞ്ഞു. തന്റെ മന്ത്രി പദവിയുടെ ഉത്തരവാദിത്തം മാനിച്ചാണ് മൗനം പാലിച്ചതെന്നും അദ്ദേഹം വിവരുച്ചു. കോൺഗ്രസ് നേതാവ് അനിൽ അക്കരെ ഉൾപ്പെടെ പരോക്ഷമായി പരിഹസിച്ച സുരേഷ് ഗോപി, “വാനരന്മാർ” ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെങ്കിൽ, അവർ തെരഞ്ഞെടുപ്പ് കമ്മീഷനോടോ കോടതിയോടോ ചോദിക്കട്ടെയെന്നും, കോടതി അവർക്ക് മറുപടി നൽകുമെന്നും പറഞ്ഞു.
തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമയിൽ മാല ചാർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ശക്തൻ തമ്പുരാന്റെ ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നും, ശക്തനായ ഭരണാധികാരിയുടെ പൈതൃകം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക വിവാദത്തിൽ തനിക്ക് കൂടുതൽ പറയാനില്ലെന്നും, ചോദ്യങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പ് കമ്മീഷനോ സുപ്രീം കോടതിയോ നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു.