‘എൽ മകബെലിക്കോ’യ്ക്ക് യുഎസ് ഭരണകൂടത്തിന്‍റെ ഉപരോധം; ഡ്രഗ് കാർട്ടലിന് വേണ്ടി പണം വെളുപ്പിച്ചെന്ന് ആരോപണം

‘എൽ മകബെലിക്കോ’യ്ക്ക് യുഎസ് ഭരണകൂടത്തിന്‍റെ ഉപരോധം; ഡ്രഗ് കാർട്ടലിന് വേണ്ടി പണം വെളുപ്പിച്ചെന്ന് ആരോപണം

വാഷിംഗ്ടൺ: മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് മെക്സിക്കൻ സംഗീതജ്ഞനായ റിക്കാർഡോ ഹെർണാണ്ടസ് എന്ന ‘എൽ മകബെലിക്കോ’യ്ക്ക് യുഎസ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള കലാകാരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നടപടി.

‘നർകോ-റാപ്പർ’ എന്നറിയപ്പെടുന്ന ഹെർണാണ്ടസ്, സീറ്റാസ് കാർട്ടലിൽ നിന്ന് രൂപംകൊണ്ട കാർട്ടൽ ഡെൽ നോറെസ്റ്റെ (CDN) എന്ന മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നതായി യുഎസ് ട്രഷറി വകുപ്പ് ആരോപിച്ചു. കച്ചേരികളിലൂടെയും മറ്റ് പരിപാടികളിലൂടെയും ഇയാൾ ക്രിമിനൽ സംഘടനയ്ക്ക് വേണ്ടി പണം വെളുപ്പിച്ചതായി ആരോപണമുണ്ട്. ട്രംപ് ഭരണകൂടം വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച ലാറ്റിൻ അമേരിക്കൻ കുറ്റകൃത്യ സംഘങ്ങളിലൊന്നാണ് സിഡിഎൻ.

ഹെർണാണ്ടസ് സിഡിഎനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സംഗീതത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും മാഫിയ സംഘത്തിനാണ് ലഭിക്കുന്നതെന്നും വകുപ്പ് ആരോപിച്ചു. കാർട്ടലിലെ നേതാക്കൾക്കും ഈ ഉപരോധം ബാധകമാണ്. അതേസമയം, തനിക്കെതിരായ ആരോപണങ്ങളോട് സംഗീതജ്ഞൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share Email
LATEST
Top