വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ ഓട്ടോപെൻ ഉപയോഗിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിലെ “ഏറ്റവും വലിയ അഴിമതികളിലൊന്ന്” ആണെന്ന് ആരോപിച്ച് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ ഈ പുതിയ പ്രസ്താവന.
”റഷ്യ, റഷ്യ, റഷ്യ” വിവാദത്തെക്കാളും “അഴിമതി നിറഞ്ഞ 2020-ലെ തിരഞ്ഞെടുപ്പിനെ”ക്കാളും വലുതല്ലെങ്കിലും, ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ്റെ മാനസിക നില തകർന്നുവെന്ന് മറച്ചുവെക്കാൻ അദ്ദേഹത്തിൻ്റെ സഹായികൾ ഓട്ടോപെൻ ഉപയോഗിച്ചു എന്നാണ് ട്രംപിൻ്റെ പ്രധാന ആരോപണം. ഒപ്പിടേണ്ട വ്യക്തി സ്ഥലത്തില്ലാത്തപ്പോഴും രേഖകളിൽ യാന്ത്രികമായി ഒപ്പിടാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ.
എന്നാൽ, ട്രംപിന്റെ ഈ ആരോപണങ്ങൾ ബൈഡൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എല്ലാ തീരുമാനങ്ങളും താൻ വ്യക്തിപരമായി എടുത്തതാണെന്നും, ചില രേഖകളിൽ ഓട്ടോപെൻ ഉപയോഗിക്കാൻ സ്റ്റാഫിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, ബരാക് ഒബാമയും ട്രംപും ഉൾപ്പെടെ മുൻപ് പല പ്രസിഡൻ്റുമാരും ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ബൈഡൻ്റെ ടീം ചൂണ്ടിക്കാണിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട ബൈഡൻ്റെ ചില ഉത്തരവുകൾ അസാധുവാക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഒരു പ്രസിഡൻ്റ് ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിടുന്നത് നിയമപരമാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചിരുന്നുവെങ്കിലും, രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല.