ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ധ് ജില്ലയിലെ ഒരു ചെറുകിട ഭക്ഷണശാലയിലെ പാചകക്കാരന് 46 കോടിയുടെ ആദായനികുതി നോട്ടീസ്.
രവീന്ദര്‍ സിങ് ചൗഹാന്‍ (30) എന്ന യുവാവിനാണ് ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയതായി രവീന്ദര്‍ വ്യക്തമാക്കി.
അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 2019 നവംബറില്‍ ഗ്വാളിയര്‍ ബൈപ്പാസിലെ ഒരു ടോള്‍ പ്ലാസയില്‍ സഹായിയായി ജോലി ചെയ്തിരുന്ന രവീന്ദര്‍, സൂപ്പര്‍വൈസറുടെ ആവശ്യപ്രകാരം പ്രൊവിഡന്റ് ഫണ്ടിനായി തന്റെ ബാങ്ക്, ആധാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും പിഎഫ് പണമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ല. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിച്ചില്ല. 2023-ല്‍ ടോള്‍ പ്ലാസയുടെ കരാര്‍ അവസാനിച്ചതോടെ ജോലി നഷ്ടപ്പെട്ട രവീന്ദര്‍ പുണെയിലേക്ക് പോയി.
2025 ഏപ്രില്‍ 9-ന് ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ രവീന്ദറിനോ ഭാര്യക്കോ ഉള്ളടക്കം മനസിലായില്ല, അതിനാല്‍ അവഗണിച്ചു. ജൂലൈ 25-ന് രണ്ടാമത്തെ നോട്ടീസ് ലഭിച്ചപ്പോള്‍ അന്വേഷണം തുടങ്ങി. പുണെയില്‍ നിന്ന് മടങ്ങിവന്ന രവീന്ദര്‍, തന്റെ ധാബയിലെ ജോലിയും വരുമാനവും വിവരിച്ചു. വര്‍ഷത്തില്‍ മൂന്നു ലക്ഷം രൂപയുടെ ഇടപാടുകള്‍ പോലും ഇല്ലാത്ത അക്കൗണ്ടാണ് തന്റേതെന്ന് അയാൾ പറഞ്ഞു.
ആറാം ക്ലാസിനു ശേഷം പഠനം നിര്‍ത്തിയ രവീന്ദര്‍, കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ബാങ്ക് വിവരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെ നോട്ടീസ് പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 46,18,32,916 രൂപയുടെ വരുമാനം ലഭിച്ചതായി പറയുന്നു. ഇത് നികുതി വിധേയമായതിനാല്‍ കേസ് നോട്ടീസിന് യോഗ്യമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഏഴ് വര്‍ഷം മുന്‍പ് തുറന്ന അക്കൗണ്ട് തന്റെ അറിവോടെയല്ലാതെ വലിയ ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്ന് രവീന്ദര്‍ മനസിലാക്കി. അഭിഭാഷകനൊപ്പം ഒരു മാസത്തിലേറെയായി അന്വേഷണത്തിലാണ്. അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തുടര്‍ന്ന് ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റകൃത്യം ഡല്‍ഹിയിലായതിനാല്‍ അവിടെ പരാതി നല്‍കണമെന്ന് പോലീസ് നിര്‍ദേശിച്ചു. മധ്യപ്രദേശ് പോലീസ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.













