ഡൽഹി: മൂന്ന് പതിറ്റാണ്ടിലേറെ അമേരിക്കയിൽ താമസിച്ചിരുന്ന 73 വയസ്സുകാരിയായ സിഖ് മുത്തശ്ശി ഹർജിത് കൗറിനോട് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഉദ്യോഗസ്ഥർ തടങ്കലിൽ വെച്ച് ക്രൂരമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. അഭിഭാഷകനായ ദീപക് അലുവാലിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർജിത് കൗറിൻ്റെ ദുരവസ്ഥ ലോകത്തെ അറിയിച്ചത്.
കോൺക്രീറ്റ് ബെഞ്ചിൽ കിടക്കാൻ നിർബന്ധിച്ചു
തടങ്കലിൽ വെച്ച് ICE ഉദ്യോഗസ്ഥർ ഹർജിത് കൗറിനോട് മോശമായി പെരുമാറിയതായി അലുവാലിയ ആരോപിച്ചു. മുട്ടിന് രണ്ട് തവണ ശസ്ത്രക്രിയ കഴിഞ്ഞിട്ടും കൗറിന് കിടക്ക നൽകിയില്ല. പകരം, 60-70 മണിക്കൂർ വരെ കോൺക്രീറ്റ് ബെഞ്ചും ഒരു പുതപ്പും മാത്രം നൽകി തറയിൽ കിടക്കാൻ നിർബന്ധിച്ചു. “മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അവർക്ക് തറയിൽ കിടന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല,” അലുവാലിയ പറഞ്ഞു.
മരുന്നിന് വെള്ളം നിഷേധിച്ചു
മരുന്ന് കഴിക്കുന്നതിനായി ഹർജിത് കൗർ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടെങ്കിലും ഈ അപേക്ഷകൾ ഉദ്യോഗസ്ഥർ അവഗണിച്ചു. “അവർക്ക് നൽകിയത് ഒരു ചീസ് സാൻഡ്‌വിച്ച് മാത്രമാണ്. വീണ്ടും മരുന്നിന് വെള്ളം ആവശ്യപ്പെട്ടപ്പോൾ ഐസ് കട്ടകളാണ് നൽകിയത്. പല്ലില്ലാത്തതിനാൽ അത് കഴിക്കാൻ കഴിയില്ലെന്ന് കൗർ വിശദീകരിച്ചപ്പോൾ, ഒരു ഗാർഡ് ‘അത് നിങ്ങളുടെ തെറ്റാണ്’ എന്ന് പറഞ്ഞ് ആക്ഷേപിച്ചു,” അലുവാലിയ കുറ്റപ്പെടുത്തി. ഹർജിത് കൗർ നേരിട്ട മനുഷ്യത്വരഹിതമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അഭിഭാഷകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിനെത്തുടർന്ന് സംഭവം വലിയ വിവാദമായിരിക്കുകയാണ്.