കരൂർ: 2026ൽ തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് കനത്ത നിയമക്കുരുക്കിലേക്ക്. കരൂർ റാലിയോടനുബന്ധിച്ചുണ്ടായ ദുരന്തമാണ് താരത്തെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയത്. കോടതി നിർദേശങ്ങൾ പോലും ലംഘിച്ച്, നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിലേക്ക് ‘പഞ്ച് ഡയലോഗുകളുമായി’ എത്തിയ വിജയ്‌യുടെ താരപരിവേഷം കരൂരിൽ തകർന്നു വീണു.
39 പേരുടെ മരണം, വിമർശനം ശക്തം
39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ വിജയ്‌ക്കെതിരെ വിമർശനം ശക്തമാവുകയാണ്. “തമിഴ്‌നാടിനെ നയിക്കാൻ ഇതാ വരുന്നു” എന്ന പ്രഖ്യാപനത്തോടെയാണ് താരം ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. സിനിമ സെറ്റുകളെ വെല്ലുന്ന രീതിയിലായിരുന്നു വിജയ്‌യുടെ വേദിയൊരുക്കൽ. റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നുവന്ന ബിഗ് സ്‌ക്രീൻ സൂപ്പർതാരത്തെ കാണാൻ രാഷ്ട്രീയം മറന്നും ആളുകൾ തടിച്ചുകൂടി. എന്നാൽ, കൃത്യമായ സംഘാടനമില്ലായ്മ ആദ്യ റാലി മുതൽ തന്നെ വിജയ്‌യും സംഘവും പ്രകടമാക്കിയിരുന്നു.
മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സവും ആൾക്കൂട്ട നിയന്ത്രണത്തിലെ പിഴവുകളും കാരണം ആദ്യ റാലി തന്നെ അലങ്കോലമായി. താരത്തെ കാണാൻ റാംപിലേക്ക് കുതിച്ചവരെ അംഗരക്ഷകർ ബലം പ്രയോഗിച്ച് തടഞ്ഞതും വാർത്തയായിരുന്നു. ആദ്യ റാലി മുതലുള്ള പരാതികളും വിവാദങ്ങളും വിജയ് അവഗണിച്ചു. ആദ്യം ഡിസംബർ 20-ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പര്യടനം ജനുവരി വരെ നീളുമെന്ന് പിന്നീട് പ്രഖ്യാപിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിൽ ഒരാൾ മരിച്ചതോടെ അപകട സാധ്യതകൾ യാഥാർഥ്യമായി.
നിയന്ത്രണമില്ലാത്ത ആൾക്കൂട്ടം കോടതിയെ പോലും ആശങ്കയിലാക്കി. “സമ്മേളനങ്ങൾ നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന്” കോടതി ശക്തമായി പ്രതികരിച്ചു. ഗർഭിണികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, പ്രായമായവർ എന്നിവരെ സുരക്ഷാ ഭീഷണി മുൻനിർത്തി റാലിയിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് നിയന്ത്രണങ്ങളില്ലാതെ വിജയ്‌യുടെ റാലികൾ തുടർന്നത്.













