ബംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട തെളിവുകളും ഡിജിറ്റൽ രേഖകളും സഹിതം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. ഹാജരാകാത്തപക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. ധർമസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ച് മനാഫ് നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഷയം മലയാളികളെ അറിയിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് മനാഫ് വ്യക്തമാക്കി.
മനാഫ്, വ്യാജ ആരോപണങ്ങൾ നേരിടുന്ന ടി ജയന്തിനൊപ്പം ചേർന്നാണ് വീഡിയോകൾ പങ്കുവെച്ചത്. 1992 മുതൽ 2014 വരെ നൂറിലധികം പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ മറവു ചെയ്തതായി മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ, അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി വ്യക്തമാക്കി.