ചൈനയിൽ നാശം വിതച്ച് രഗസ ചുഴലിക്കാറ്റ്; 17 മരണം

ചൈനയിൽ നാശം വിതച്ച് രഗസ ചുഴലിക്കാറ്റ്; 17 മരണം

ദക്ഷിണ ചൈനയിൽ വൻ നാശനഷ്ടങ്ങൾ വരുത്തി ര​ഗസ ചുഴലിക്കാറ്റ്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ നിന്ന് ഏകദേശം 20 ലക്ഷം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, തായ്‌വാനിൽ രഗസ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ 17 പേർ മരിച്ചു. മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ഈ ചുഴലിക്കാറ്റ്, ഈ വർഷം ലോകത്ത് ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നാണ്. ഗ്വാങ്ഡോങ്ങിലെ ഹെയ്‌ലിങ് ദ്വീപിൽ വൈകിട്ട് അഞ്ച് മണിയോടെ കര തൊട്ടപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നു.

ചുഴലിക്കാറ്റിന്റെ ആഘാതം ഹോങ്കോങ്ങിൽ 90 പേർക്ക് പരിക്കേൽപ്പിക്കുകയും, ഗ്വാങ്ഡോങ് പ്രവിശ്യയിലെ സുഹായ്, ഷെൻഷെൻ, ഗ്വാങ്‌ഷൂ തുടങ്ങിയ നഗരങ്ങളിൽ കടൽവെള്ളം കയറാനുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തു. സുഹായിൽ പോലീസ് സൈറണുകളും മെഗാഫോണുകളും ഉപയോഗിച്ച് തെരുവുകളിൽ പട്രോളിങ് നടത്തി, ആളുകളോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ നിരവധി പ്രധാന പാലങ്ങൾ ഒലിച്ചുപോയി, വാഹനങ്ങൾ മുങ്ങി, വീടുകളുടെ താഴത്തെ നിലകൾ വെള്ളത്തിനടിയിലായി. നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും, ചെളിയും അവശിഷ്ടങ്ങളും അവശേഷിക്കുന്നു. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ വീടുകൾ തോറും തിരച്ചിൽ തുടരുകയാണ്.

ഈ ആഴ്ച ആദ്യം ഫിലിപ്പീൻസിന്റെ വടക്കൻ ദ്വീപുകളിൽ വീശിയടിച്ച രഗസ്, പട്ടണങ്ങൾ വെള്ളത്തിനടിയിലാക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കുറഞ്ഞത് എട്ട് പേർ മരിച്ച ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചപ്പോൾ, ലോകത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മാറി. ചൈനയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രഗസിനെ ‘കൊടുങ്കാറ്റുകളുടെ രാജാവ്’ എന്ന് വിശേഷിപ്പിച്ചു. നിലവിൽ ചൈനയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുന്ന രഗസിന്റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ ഈ മേഖലയിൽ അതിശക്തമായ മഴ തുടരുമെന്നും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും ഭരണകൂടം ആശങ്ക പ്രകടിപ്പിക്കുന്നു.

Share Email
LATEST
More Articles
Top