വാഷിംഗ്ടൺ: അടുത്ത സുഹൃത്തായ ചാർളി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന് “റാഡിക്കൽ ലെഫ്റ്റ്” ഗ്രൂപ്പിനെതിരെ രൂക്ഷമായ ആക്രമണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾക്കെതിരായ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്.
രാജ്യം “സൗഖ്യപ്പെടാൻ” താൻ ആഗ്രഹിക്കുന്നുവെന്ന് ശനിയാഴ്ച എൻ.ബി.സി. ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
“നമ്മൾ റാഡിക്കൽ ലെഫ്റ്റിലെ ഒരു കൂട്ടം ഭ്രാന്തൻമാരുമായിട്ടാണ് ഇടപെഴകുന്നത്. അവർ നീതിപരമായി കളിക്കുന്നില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല,” ട്രംപ് കൂട്ടിച്ചേർത്തു.
കിർക്ക് കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം ഓവൽ ഓഫീസിൽ നിന്ന് ട്രംപ് പുറത്തിറക്കിയ വീഡിയോയിലെ പ്രസ്താവനകളുടെ ആവർത്തനമാണ് ശനിയാഴ്ചത്തെ പ്രതികരണം. “റാഡിക്കൽ ലെഫ്റ്റിൽ നിന്നുള്ള പ്രസംഗങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് കാണുന്ന ഭീകരതയ്ക്ക് നേരിട്ട് ഉത്തരവാദി,” ട്രംപ് വീഡിയോയിൽ പറഞ്ഞു.
“എൻ്റെ ഭരണകൂടം ഈ ക്രൂരതയ്ക്കും മറ്റ് രാഷ്ട്രീയ അക്രമങ്ങൾക്കും സംഭാവന ചെയ്ത ഓരോരുത്തരെയും, അതിന് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംഘടനകളെയും കണ്ടെത്തും,” ട്രംപ് വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ വർഷം പെൻസിൽവാനിയയിൽ തനിക്ക് നേരെയുണ്ടായ വധശ്രമം ഉൾപ്പെടെയുള്ള രാഷ്ട്രീയ അക്രമങ്ങളുടെ ഒരു പട്ടികയും അദ്ദേഹം നിരത്തി. അതേസമയം, ജൂണിൽ മിനസോട്ട ഹൗസിലെ ഒരു അംഗത്തെ കൊലപ്പെടുത്തിയതോ ഏപ്രിലിൽ പെൻസിൽവാനിയ ഡെമോക്രാറ്റിക് ഗവർണർ ജോഷ് ഷാപ്പിറോയുടെ വീടിന് നേരെ നടന്ന തീവെപ്പ് ആക്രമണമോ അദ്ദേഹം പരാമർശിച്ചില്ല. വെള്ളിയാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിച്ചപ്പോഴും ട്രംപ് ആക്രമണം തുടർന്നു. ഇടതുപക്ഷ തീവ്രവാദികളാണ് “പ്രശ്നം” എന്നും വലതുപക്ഷ തീവ്രവാദികൾ പ്രശ്നക്കാരല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.