വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുന്ന രാജ്യങ്ങളെ ‘തെറ്റായ തടങ്കലിന്റെ സ്പോൺസർ’ (state sponsor of wrongful detention) ആയി പ്രഖ്യാപിക്കാൻ അനുമതി നൽകുന്ന ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഉപരോധം ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഈ രാജ്യങ്ങൾക്കെതിരെ ചുമത്താൻ ഈ ഉത്തരവ് വഴി സാധിക്കും.
അന്യായമായി അമേരിക്കക്കാരെ തടവിലാക്കിയ രാജ്യങ്ങളെയും “ബന്ദി നയതന്ത്രത്തിൽ” ഏർപ്പെടുന്ന രാജ്യങ്ങളെയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ ഇതിനായി പരിഗണിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “സംഗതി ഇതാണ്: ഒരു അമേരിക്കക്കാരനെ വിലപേശൽ വസ്തുവായി ഉപയോഗിക്കുന്ന ആർക്കും അതിന് വില നൽകേണ്ടി വരും. ഈ ഭരണകൂടം അമേരിക്കയെ മാത്രമല്ല, അമേരിക്കക്കാരെയും ഒന്നാമതായി കാണുന്നു,” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തുന്ന ശിക്ഷാ നടപടികൾ വിദേശ തീവ്രവാദ സംഘടനകൾക്ക് നൽകുന്നതിന് സമാനമായിരിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, തെറ്റായ തടങ്കലുമായി ബന്ധമുണ്ടെന്ന് കരുതുന്നവർക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇതിൽ ഉൾപ്പെടുന്നു.