ചെന്നൈ: തമിഴകം വെട്രി കഴകം (TVK) പ്രസിഡൻ്റും നടനുമായ വിജയ്‌യുടെ ചെന്നൈയിലെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ നീലാംകരയിലുള്ള വീടിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞ് രാത്രിയോടെ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡും പോലീസും വിശദമായ പരിശോധന നടത്തി. എന്നാൽ, ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും തുടർന്ന് എല്ലാവരും മടങ്ങുകയും ചെയ്തു.
കരൂർ ദുരന്തവും വിമർശനങ്ങളും:
കഴിഞ്ഞ ദിവസം കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നിരുന്നു. ദുരന്തം നടന്നതിന് ശേഷം വിജയ് മൗനം തുടരുന്നതിലും, പരിക്കേറ്റവരെ തിരിഞ്ഞുനോക്കാതെ വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയതിലും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ബോംബ് ഭീഷണി. അതേസമയം, ദുരിതമനുഭവിക്കുന്നവർക്ക് ₹20 ലക്ഷം വീതവും പരിക്കേറ്റവർക്ക് ₹2 ലക്ഷം വീതവും ധനസഹായം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തിൽ മരണം 40 ആയി:
കരൂർ റാലി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ദുരന്തം നടന്ന ദിവസം ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ കരൂർ സ്വദേശി കവിൻ, വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 111-ഓളം പേർ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.