ചെന്നൈ : നടൻ വിജയുടെ ടി.വി.കെ കഴിഞ്ഞ ദിവസം കരൂരിൽ നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി.എം.കെ ഗൂഢാലോചനയാണെന്ന് ആരോപണം. കേസ് സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കരൂരിലെ റാലിയിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന സംസ്ഥാന സർക്കാരിൻ്റെ വാദങ്ങളെ അറിവഴകൻ തള്ളി.
ടി.വി.കെയുടെ ലീഗൽ വിഭാഗം സംസ്ഥാന കോർഡിനേറ്ററായ അറിവഴകൻ, ഈ വിഷയം നാളെ ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ ഉന്നയിക്കുമെന്ന് പറഞ്ഞു. “കരൂരിലെ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഹൈക്കോടതി സ്വതന്ത്രമായി വിഷയം അന്വേഷിക്കണം. കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം, അല്ലെങ്കിൽ കേസ് തമിഴ്‌നാട് പോലീസിൽ നിന്ന് സി.ബി.ഐക്ക് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ടി.വി.കെയ്ക്ക് വിശ്വാസമില്ലേ എന്ന ചോദ്യത്തിന്, ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രാദേശിക ആളുകളിൽ നിന്ന് ഞങ്ങൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചു, ഞങ്ങളുടെ പക്കൽ ചില സി.സി.ടി.വി. ദൃശ്യങ്ങളുണ്ട്. കരൂർ ജില്ലയിലെ ഭരണകക്ഷിയിലെ ചില പ്രവർത്തകരുടെ ക്രിമിനൽ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഇത് കാണിക്കുന്നുവെന്നായിരുന്നു മറുപടി.
പോലീസ് നിശ്ചയിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ റാലിയിൽ ലംഘിക്കപ്പെട്ടു എന്ന ഡി.എം.കെ. സർക്കാരിൻ്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് അറിവഴകൻ പറഞ്ഞു, “പോലീസ് ഏർപ്പെടുത്തിയ ഒരു നിബന്ധനകളും ഞങ്ങൾ ലംഘിച്ചിട്ടില്ല, തീർച്ചയായും ലംഘിച്ചിട്ടില്ല.” കഴിഞ്ഞ കുറച്ച് മാസങ്ങളായി മധുര, തൃച്ചി, അരിയലൂർ, തിരുവാരൂർ, നാഗപട്ടണം, നാമക്കൽ എന്നിവിടങ്ങളിൽ ടി.വി.കെ. നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കരൂരിൽ മാത്രം ഇത് എങ്ങനെ സംഭവിച്ചു, അതാണ് ചോദ്യം. അത് സംശയമുണ്ടാക്കുന്നു.”
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം, പരിക്കേറ്റവർക്ക് 50,000
കരൂരിൽ നടന്ന തിക്കിലും തിരക്കിലും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.













