നാറ്റോ അംഗത്വം സുരക്ഷ ഉറപ്പാക്കില്ല, പുടിനെ തടയണം: യുഎൻ പൊതുസഭയിൽ സെലൻസ്കിയുടെ മുന്നറിയിപ്പ്; ട്രംപിന് പ്രശംസ, ഇന്ത്യക്ക് സ്തുതി

നാറ്റോ അംഗത്വം സുരക്ഷ ഉറപ്പാക്കില്ല, പുടിനെ തടയണം: യുഎൻ പൊതുസഭയിൽ സെലൻസ്കിയുടെ മുന്നറിയിപ്പ്; ട്രംപിന് പ്രശംസ, ഇന്ത്യക്ക് സ്തുതി

ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ആഗോള സമൂഹത്തിന്റെ പിന്തുണ അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. യുഎൻ പൊതുസഭയിൽ പ്രസംഗിക്കവെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിസമ്മതമാണ് യുക്രൈനിൽ വെടിനിർത്തൽ സാധ്യമാകാത്തതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുടെ ആക്രമണങ്ങൾ യുക്രൈനിൽ മാത്രം ഒതുങ്ങില്ലെന്നും, ഇപ്പോൾ തടഞ്ഞില്ലെങ്കിൽ അധിനിവേശം യൂറോപ്പിലുടനീളം പടരുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി. പോളണ്ടിന്റെയും എസ്റ്റോണിയയുടെയും വ്യോമാതിർത്തികളിൽ റഷ്യൻ ഡ്രോണുകൾ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, ഇത് യൂറോപ്പിന് മുഴുവൻ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“നാറ്റോ പോലുള്ള ശക്തമായ സൈനിക സഖ്യത്തിന്റെ ഭാഗമാണെന്നതുകൊണ്ട് മാത്രം നിങ്ങൾ സുരക്ഷിതരാണെന്ന് കരുതേണ്ട,” എന്ന് സെലൻസ്കി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്നില്ലെന്നും, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആയുധമത്സരത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനിന് മുന്നിൽ പോരാടുക എന്നല്ലാതെ മറ്റൊരു വഴിയില്ലെന്ന് വ്യക്തമാക്കിയ സെലൻസ്കി, രാജ്യങ്ങളുടെ സമാധാനം അവരുടെ ആയുധശേഷിയെ ആശ്രയിച്ചിരിക്കുന്നുവെന്നും, ആയുധങ്ങളാണ് അതിജീവനം നിർണയിക്കുന്നതെന്നും പറഞ്ഞു. 2022 ഫെബ്രുവരി മുതൽ യുക്രൈന്റെ ഏകദേശം 20 ശതമാനം പ്രദേശം റഷ്യ പിടിച്ചെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, യുക്രൈൻ തങ്ങളുടെ ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ, ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ ലഭിക്കില്ലെന്ന പ്രസ്താവനയെ സെലൻസ്കി തള്ളിക്കളഞ്ഞു. റഷ്യക്ക് ഇന്ത്യയും ചൈനയും സാമ്പത്തിക പിന്തുണ നൽകുന്നുവെന്ന ട്രംപിന്റെ ആരോപണത്തിന് മറുപടിയായി, ഇന്ത്യ മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്ന് സെലൻസ്കി വ്യക്തമാക്കി. “റഷ്യയെ ഇപ്പോൾ തടയുന്നത് ലോകത്തെ തുറമുഖങ്ങളോ കപ്പലുകളോ സംരക്ഷിക്കുന്നതിനേക്കാൾ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം വലിച്ചുനീട്ടുന്ന റഷ്യയുടെ നീക്കങ്ങൾക്കെതിരെ ലോകനേതാക്കൾ നിശ്ശബ്ദരാകരുതെന്നും, ഈ അധിനിവേശത്തെ അപലപിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു, യുക്രൈനിന്റെ പോരാട്ടത്തിന് ആഗോള ഐക്യം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.

Share Email
Top