ബീജിംഗ്/വാഷിംഗ്ടൺ: യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടം വ്യാപാര തീരുവകൾ ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികാര നടപടിയുമായി ചൈന. അമേരിക്കയിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പൂർണ്ണമായും നിർത്തിവെച്ചതായി റിപ്പോർട്ട്. യുഎസിലെ സോയാബീൻ കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം താരിഫ് ചുമത്തിയതിനുള്ള നേരിട്ടുള്ള മറുപടിയാണ് ചൈനയുടെ നീക്കം. ഏറ്റവും കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. രാജ്യത്തെ സോയാ കയറ്റുമതിയുടെ പകുതിയിലധികം ചൈനയിലേക്കായിരുന്നു. ഇറക്കുമതി നിർത്തിയതോടെ യുഎസ് കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം മുറുകിയതോടെ മാസങ്ങളായി ചൈന യുഎസിൽ നിന്ന് സോയാബീൻ കാര്യമായി വാങ്ങിയിട്ടില്ല. നിലവിൽ ബ്രസീലിൽ നിന്ന് വലിയ അളവിൽ സോയാബീൻ വാങ്ങാനാണ് ചൈനയുടെ തീരുമാനം.
ചൈന സോയാബീൻ വാങ്ങുന്നില്ലെങ്കിൽ, ചൈനയ്ക്ക് എണ്ണ പോലുള്ള മറ്റ് ഉൽപ്പന്നങ്ങൾ നൽകില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ചൈന സോയാബീൻ വാങ്ങണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെടുകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു.