‘പിഎം ശ്രീ’ പദ്ധതി: ഡി. രാജ എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തി, ധാരണാപത്രം പിന്‍വലിക്കില്ലെന്ന് ബേബി

‘പിഎം ശ്രീ’ പദ്ധതി:  ഡി. രാജ എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തി, ധാരണാപത്രം പിന്‍വലിക്കില്ലെന്ന് ബേബി

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉടലെടുത്ത തർക്കങ്ങൾക്കിടെ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സി.പി.ഐ.(എം) ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തി.

പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാനം ഒപ്പുവച്ച ധാരണാപത്രം പിന്‍വലിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഡല്‍ഹി എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിപിഐ ജനറല്‍ ഡി. രാജയെ ബേബി ഇക്കാര്യം അറിയിച്ചു. പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ ആശങ്കകളോട് സിപിഐഎമ്മിനും യോജിപ്പാണെന്നും, പ്രശ്നം ഇരുപാര്‍ട്ടിയുടെയും കേരളഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ബേബി പറഞ്ഞു. അതേസമയം, ബേബിയെക്കണ്ട് കടുത്ത അതൃപ്തി അറിയിച്ച രാജ, നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു.

ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ സി.പി.ഐ. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും, ഇത് ആർ.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്ത് സമവായം ഉണ്ടാക്കണമെന്ന സി.പി.ഐ.യുടെ ആവശ്യം ഇരുവരും ചർച്ച ചെയ്തു.

സി.പി.ഐ.യുടെ എതിർപ്പ് നിലനിൽക്കെ, പദ്ധതിയിൽ ചേരാൻ തീരുമാനമെടുത്ത കേരള സർക്കാരിന്റെ നടപടി എൽ.ഡി.എഫിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ സി.പി.ഐ.(എം) സംസ്ഥാന ഘടകവും സി.പി.ഐ.യും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പാക്കില്ലെന്നും, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും എം.എ. ബേബി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതികളോട് യോജിക്കാനാവില്ലെന്നും ഡി. രാജ എം.എ. ബേബിയെ അറിയിച്ചതായാണ് സൂചന. രാജ്യവ്യാപകമായി സി.പി.ഐ.ക്ക് ഈ വിഷയത്തിലുള്ള ശക്തമായ എതിർപ്പും അദ്ദേഹം ബേബിയുമായി പങ്കുവെച്ചു. ഇതോടെ, പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിന് വിടാനാണ് സാധ്യത.

Share Email
LATEST
More Articles
Top