വാഷിംഗ്ടൺ: മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്ത് പ്രൈഡ് ഫ്ലാഗ് പ്രദർശിപ്പിച്ചതിന്റെ പേര് ചൂണ്ടിക്കാട്ടി, എഫ്ബിഐയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഒരു ജീവനക്കാരനെ ഡയറക്ടർ കാഷ് പട്ടേൽ പുറത്താക്കി. എഫ്ബിഐയുടെ ക്വാന്റിക്കോ അക്കാദമിയിൽ പുതിയ ഏജന്റ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഈ ജീവനക്കാരന്, ഉടൻ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് പട്ടേലിൽ നിന്ന് ലഭിച്ചു.
മുൻപ് ഏജന്റ് പദവിയില്ലാത്ത ഒരു റോളിൽ ജോലി ചെയ്തിരുന്ന കാലത്ത്, മികച്ച പ്രകടനത്തിന് നിരവധി അവാർഡുകൾ നേടിയ ഇദ്ദേഹം, ഒരു ഫീൽഡ് ഓഫീസിലെ വൈവിധ്യ പരിപാടിയുടെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. ആ സമയത്താണ് ഇദ്ദേഹം ജോലിസ്ഥലത്ത് പ്രൈഡ് ഫ്ലാഗ് പ്രദർശിപ്പിച്ചത്. പിരിച്ചുവിടൽ ഉത്തരവിൽ കാഷ് പട്ടേൽ ‘പ്രൈഡ് ഫ്ലാഗ്’ എന്ന് നേരിട്ട് പരാമർശിച്ചിട്ടില്ല.
പകരം, മോശം വിവേചനപരമായ പെരുമാറ്റവും ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ അനുചിതമായ പ്രദർശനവുമാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ഉത്തരവിൽ വ്യക്തമാക്കിയതായി വിവരങ്ങൾ പങ്കുവെച്ചവർ അറിയിച്ചു. എന്നാൽ, ഏത് രാഷ്ട്രീയ ചിഹ്നമാണ് പ്രശ്നമായതെന്ന് പട്ടേൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്രൈഡ് ഫ്ലാഗുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് സൂചനകൾ.













