മതമൈത്രിയും വസ്ത്രധാരണ സ്വാതന്ത്ര്യവും: കേരളത്തിലെ ഹിജാബ് വിവാദം

മതമൈത്രിയും വസ്ത്രധാരണ സ്വാതന്ത്ര്യവും: കേരളത്തിലെ ഹിജാബ് വിവാദം

ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളം സംസ്കാരസമ്പന്നത നിറഞ്ഞ നാടാണ്. മതമൈത്രിയുടെ വിളനിലം, സാക്ഷരതയുടെയും വിദ്യാസമ്പന്നതയുടെയും തറവാട്. അങ്ങനെ കവിക്ക് ഭാവനയിൽ കാണാൻ കഴിയുന്നതെല്ലാം അടങ്ങിയിരിക്കുന്ന നാടാണ് കേരളമെങ്കിലും, കാര്യം വരുമ്പോൾ നമ്മുടെ ഉള്ളിലും ജാതിയും മതവും വർഗീയതയും തീണ്ടലും തൊടീലും ഇപ്പോഴുമുണ്ട്. മതമൈത്രിക്ക് പേരുകേട്ട നാട്ടിൽ, മതത്തിൻ്റെ ഭാഗമായ വസ്ത്രധാരണത്തിന് പോലും സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കാൻ നിരോധനമുണ്ടെന്ന് പറയുമ്പോൾ നാം അഭിമാനത്തോടെ പറയുന്ന മതമൈത്രിയും മതസൗഹാർദവും കേവലം മേനിവാക്കായി തന്നെ കാണണം.

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വിവാദമായ ഹിജാബ് വിഷയമാണ് ഇങ്ങനെ പറയാൻ കാരണം. കത്തോലിക്കാ സഭയുടെ കീഴിലുള്ള കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു സ്കൂളിൽ, ഹിജാബ് ധരിച്ചുവന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കാൻ അനുവദിക്കാതെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം നമ്മുടെ മലയാളിയുടെ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഹിജാബ് ധരിച്ചുവന്നാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ആ കുട്ടിയുടെ പിതാവിനെ വിളിച്ച് കന്യാസ്ത്രീയായ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞത് കേവലം നിസ്സാരമായി കാണാൻ കഴിയില്ല. അതിനവർ പറയുന്ന കാരണമാണ് രസകരം. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയമാണെന്നാണ് അവർ പറയുന്ന കാരണം. സ്കൂളിലെ നിയമങ്ങൾക്ക് എതിരാണ് ഹിജാബ് ധരിക്കുന്നതെന്നാണ് അവരുടെ മറ്റൊരു കാരണം. ഇതൊക്കെ പറയുന്നതോ, ഹിജാബിനെപ്പോലെ ശിരോവസ്ത്രമിട്ട ഒരു കന്യാസ്ത്രീയും. സ്വന്തം കണ്ണിൽ കോലിരുന്നിട്ട് അന്യൻ്റെ കണ്ണിലെ കരടെടുക്കുന്നതുപോലെയാണ് ഇത്.

ഹിജാബ് ധരിച്ചുകൊണ്ട് സ്കൂളിൽ വരരുതെന്ന സ്കൂൾ അധികൃതരുടെ, പ്രത്യേകിച്ച് കന്യാസ്ത്രീ കൂടിയായ പ്രിൻസിപ്പലിൻ്റെ നടപടിയിൽ വിയോജിച്ചുകൊണ്ടുതന്നെ അവരോടും അവരെ പിന്താങ്ങുന്നവരോടും ചില ചോദ്യങ്ങൾ ചോദിക്കട്ടെ. എന്ന് മുതലാണ് ഹിജാബ് ധരിക്കരുതെന്ന പൊതുവായ നിയമം കേരളത്തിലെ സ്കൂളുകളിൽ വന്നത്? സ്വകാര്യ സ്കൂളുകളും സർക്കാർ സ്കൂളുകളും സംസ്ഥാന സർക്കാരിൻ്റെ പൊതുവായ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത്. അതിൽ സ്കൂളുകൾക്ക് സുഗമമായ നടത്തിപ്പിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടി അവർക്ക് സ്വന്തമായി ചില തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യൂണിഫോം, മറ്റ് ചിലത് ഹെയർ സ്റ്റൈലും യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതും ഭക്ഷണം നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ. ഇതിൽ ഹിജാബ് പോലെ മതത്തിൻ്റെ ഭാഗമായ ചില വസ്ത്രധാരണം കേരളത്തിലെ സ്കൂളുകളിൽ വേണ്ടെന്ന് അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാൻ അനുവാദമുണ്ടോ? കേരളത്തിലെ സ്കൂൾ നിയമാവലിയിൽ ഒരു മതത്തെ ചേർത്തുപിടിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ശിരോവസ്ത്രമിട്ട കന്യാസ്ത്രീകളായ അധ്യാപകർ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്കൂളിൽ ഹിജാബ് ധരിക്കേണ്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല.

ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിന് പ്രിൻസിപ്പൽ പറഞ്ഞ മറ്റൊരു കാരണമാണ് ഏറെ രസകരം. കൂടെ പഠിക്കുന്ന മറ്റ് കുട്ടികൾ ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയക്കുമത്രെ. ഏത് കുട്ടിക്കാണ് ഭയം തോന്നിയത്? കേരളത്തിൽ ആദ്യമായാണോ ഒരു കുട്ടി ഹിജാബ് ധരിക്കുന്നത്? അങ്ങനെ ഭയമുള്ള കുട്ടി എങ്ങനെയാണ് പുറത്തിറങ്ങി നടക്കുന്നത്? കേരളത്തിൽ ഏറെ വിവാദമുയർത്തിയ ഒരു സംഭവമായിരുന്നു എയ്ഡ്സ് ബാധിച്ചവരുടെ മക്കൾ പഠിക്കാൻ വന്നപ്പോൾ അവരോടൊപ്പം ഇരുന്ന് തങ്ങൾ പഠിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ചില കുട്ടികൾ രംഗത്തുവന്നത്. എന്നാൽ ഒരു വസ്ത്രത്തിൻ്റെ പേരിൽ സഹപാഠിയെ ബഹിഷ്കരിക്കുന്നത് മതേതര നാടായ കേരളത്തിൽ ഇതാദ്യമായാണ്. ഇന്നലെ വരെ ഒപ്പം പഠിച്ച കുട്ടി ഇന്ന് മാറ്റി നിർത്തപ്പെടുന്നതിന് കാരണമെന്ത്? ആരെങ്കിലും ആ കുട്ടികളുടെ മനസ്സിൽ മതത്തിൻ്റെയും ജാതിയുടെയും വേർതിരിവ് കുത്തിനിറച്ചിട്ടുണ്ടോ? വർഗീയ വിഷം അവരുടെ ഉള്ളിൽ കയറ്റി വിട്ടിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അത് നിസ്സാരമല്ല. തള്ളിക്കളയാനുമാകില്ല. വിദ്യാഭ്യാസം വിവേകമുണ്ടാകാനാണ്; അല്ലാതെ വേർതിരിവുണ്ടാക്കാനല്ല. വിദ്യാർത്ഥികളിൽ വേർതിരിവുണ്ടാകുന്നുണ്ടെങ്കിൽ അത് വിദ്യാഭ്യാസത്തിൻ്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. അത് വർഗീയ വേർതിരിവ് സമൂഹത്തിലുണ്ടാക്കും. തീണ്ടലും തൊടീലും എന്നതിനേക്കാൾ വലിയ വേർതിരിവ് സമൂഹത്തിലുണ്ടാക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. അതിന് ഉദാഹരണമാണ് സ്കൂൾ നടപടിയെ ചോദ്യം ചെയ്തും പിന്തുണച്ചും ജനം ചേരിതിരിഞ്ഞത്. പലരും രണ്ട് ഭാഗത്ത് നിന്നും ഇതിനെ വർഗീയവത്കരിക്കുക പോലും ചെയ്തു. ഉണങ്ങിക്കിടക്കുന്ന വൈക്കോലിനെ ആളിക്കത്തിക്കാൻ ഒരു പൊടി തീകനലിന് കഴിയും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഈ കഴിഞ്ഞ ദിവസം കേരളത്തിൽ ആദ്യമായി തിരുവസ്ത്രമിട്ടുകൊണ്ട് ഹർഡിൽസിൽ മത്സരിച്ച് വിജയിച്ച കന്യാസ്ത്രീയുടെ വിജയകഥ ആഘോഷിച്ച നാട്ടിൽ തന്നെ ഇതിന് വർഗീയ നിറം ചാർത്താനാണ് ചില വർഗീയ പാർട്ടികളുടെ ശ്രമം. ആടുകളെ തമ്മിലിടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനെപ്പോലെ. മാത്രമല്ല അത് വോട്ടാക്കി മാറ്റാനാണ് അവരുടെ ശ്രമം. സ്കൂൾ അധികൃതരുടെ വാർത്താസമ്മേളനത്തിലെ ചില പരാമർശങ്ങൾ അതിന് അടിവരയിടുന്നുണ്ടോ? ഉത്തരേന്ത്യയിൽ തിരുവസ്ത്രമിട്ടുകൊണ്ട് ജോലി ചെയ്തതിൻ്റെ പേരിൽ മതഭ്രാന്തന്മാരുടെ മർദനമേറ്റവർക്കുവേണ്ടിയും അവരുടെ വസ്ത്രധാരണാവകാശത്തിനുവേണ്ടിയും കേരളത്തിൽ പോരാടിയവർ ഹിജാബ് ധരിച്ച് തങ്ങളുടെ സ്കൂളിൽ വരാൻ പാടില്ലെന്ന് പറയുന്നത് ശരിയോ?

Religious harmony and freedom of dress: The hijab controversy in Kerala

Share Email
Top