ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ജോസ് കെ. മാണി എം.പി.ക്കൊപ്പമാണ് മന്ത്രി ചങ്ങനാശേരി അതിരൂപതയിലെത്തിയത്.
പ്രശ്നം പരിഹരിക്കുമെന്നും സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ, ആർച്ച് ബിഷപ്പ് തന്നെ കാണാൻ വീട്ടിൽ വന്നിരുന്നുവെന്നും അന്ന് പൊതുവിദ്യാഭ്യാസ രംഗത്തെ കാര്യങ്ങളും ഭിന്നശേഷി സംവരണത്തെക്കുറിച്ചും സംസാരിച്ചിരുന്നുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അതിനുശേഷമാണ് സുപ്രീം കോടതി വിധി വന്നത്. വിഷയവുമായി ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മാനേജ്മെന്റുകളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് ക്രൈസ്തവ മാനേജ്മെന്റിന്റെ മാത്രം പ്രശ്നമല്ലെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. നിലവിലെ പ്രശ്നം പൊതുസമൂഹത്തിന്റേതാണ്. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നതും ആശ്വാസകരമാണെന്നും ബിഷപ്പ് അറിയിച്ചു.
Reservation for differently-abled individuals: Minister V. Sivankutty visits Archbishop Mar Thomas Tharayil













