വാഷിംഗ്ടൺ: ഫെഡറൽ ഫണ്ടുകൾക്കുള്ള മുൻഗണനാ പ്രവേശനം ഉറപ്പാക്കാൻ യുഎസ് കോളേജുകൾ ചില കർശന വ്യവസ്ഥകളോടുകൂടിയ ഒരു കരാറിൽ ഒപ്പുവയ്ക്കണമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 10 ഇനങ്ങൾ ഉൾക്കൊള്ളുന്ന ഈ മെമ്മോയെ ഉദ്ധരിച്ചാണ് ഈ വാർത്ത പുറത്തുവന്നത്. പ്രാഥമിക ഘട്ടത്തിൽ ഒമ്പത് സർവകലാശാലകളോടാണ് ഈ വിപുലമായ ഉടമ്പടിയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടത്.
കരാറിന്‍റെ പ്രധാന നിബന്ധനകൾ നിയമനങ്ങളിലും പ്രവേശന പ്രക്രിയകളിലും വർഗ്ഗമോ ലിംഗഭേദമോ പരിഗണിക്കുന്നത് നിരോധിക്കുക, അഞ്ച് വർഷത്തേക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാതിരിക്കുക, അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തുക, അപേക്ഷകർ SAT അല്ലെങ്കിൽ സമാനമായ പരീക്ഷകൾ നിർബന്ധമായി എഴുതണം, ഗ്രേഡ് പണപ്പെരുപ്പം തടയുക എന്നിവയാണ്.
ഈ റിപ്പോർട്ടിനോട് വൈറ്റ് ഹൗസും യുഎസ് വിദ്യാഭ്യാസ വകുപ്പും ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയതിനു ശേഷം ട്രംപ് സർവകലാശാലകൾക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് നിരവധി വിഷയങ്ങളിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഗാസയിലെ യുഎസ് സഖ്യകക്ഷി ഇസ്രായേലിന്റെ യുദ്ധത്തിനെതിരായ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ, ട്രാൻസ്ജെൻഡർ നയങ്ങൾ, കാലാവസ്ഥാ സംരംഭങ്ങൾ, വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ (DEI) പരിപാടികൾ തുടങ്ങിയവയാണ് ട്രംപിന്റെ വിമർശനങ്ങളുടെ ലക്ഷ്യം.













