വാഷിംഗ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്തിയെന്ന് സംശയിക്കുന്ന കപ്പലിനുനേരെ വ്യാഴാഴ്ച നടത്തിയ സൈനികാക്രമണത്തിൽ രക്ഷപ്പെട്ട രണ്ട് പേരെ അവരുടെ സ്വന്തം രാജ്യങ്ങളായ ഇക്വഡോർ, കൊളംബിയ എന്നിവിടങ്ങളിലേക്ക് കൈമാറിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചു. മയക്കുമരുന്നുമായി ഒരു സബ്മറൈൻ (മുങ്ങിക്കപ്പൽ) നശിപ്പിച്ചത് തനിക്ക് വലിയ ബഹുമതി ആണെന്ന് ട്രംപ് പറഞ്ഞു. നാല് അറിയപ്പെടുന്ന നാർക്കോ ടെററിസ്റ്റുകൾ അതിലുണ്ടായിരുന്നു, അതിൽ രണ്ടുപേർ കൊല്ലപ്പെട്ടു. “ഈ മുങ്ങിക്കപ്പൽ കരയിലെത്താൻ ഞാൻ അനുവദിച്ചിരുന്നെങ്കിൽ, കുറഞ്ഞത് 25,000 അമേരിക്കക്കാർ മരിക്കുമായിരുന്നു,” ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
“രക്ഷപ്പെട്ട രണ്ട് ഭീകരരെയും തടങ്കലിൽ വെച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിനായി അവരുടെ രാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുകയാണ്. എൻ്റെ ഭരണത്തിന് കീഴിൽ, കരയിലോ കടലിലോ ഉള്ള നാർക്കോ ടെററിസ്റ്റുകളുടെ അനധികൃത മയക്കുമരുന്ന് കടത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സഹിക്കില്ല.”
മാരക പരിക്കുകളോടെ
കൊളംബിയയിലേക്ക് തിരിച്ചയച്ചയാൾ 34-കാരനായ ജെയ്‌സൺ ഒബാൻഡോ പെരസ് ആണെന്ന് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി എക്സിൽ (X) കുറിച്ചു.
“തലച്ചോറിന് ക്ഷതമേറ്റ നിലയിൽ, വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ്” പെരസ് എത്തിയതെന്നും അദ്ദേഹത്തിന് വൈദ്യസഹായം ലഭിച്ചുവെന്നും ബെനഡെറ്റി പറഞ്ഞു. പെരസിനെ ഒരു ക്രിമിനൽ എന്നും മയക്കുമരുന്ന് കടത്തിന് നടപടി നേരിടേണ്ടിവരുമെന്നും ബെനഡെറ്റി വിശേഷിപ്പിച്ചു.













