യുഎസ് വിമാനത്താവളത്തിൽ മിൻഡ്‌വാലി സിഇഒ വിശേൻ ലഖിയാനിയെ എഫ്ബിഐ തടഞ്ഞു; കുടിയേറ്റക്കാർക്കെതിരായ നടപടികളെ വിമർശിച്ച് പ്രതികരണം

യുഎസ് വിമാനത്താവളത്തിൽ മിൻഡ്‌വാലി സിഇഒ വിശേൻ ലഖിയാനിയെ എഫ്ബിഐ തടഞ്ഞു; കുടിയേറ്റക്കാർക്കെതിരായ നടപടികളെ വിമർശിച്ച് പ്രതികരണം

മയാമി: യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള യാത്രയ്ക്കിടെ മിയാമി വിമാനത്താവളത്തിൽ വെച്ച് മിൻഡ്‌വാലി സിഇഒ വിശേൻ ലഖിയാനിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏജൻ്റുമാർ തടഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ വിശദമായി സംസാരിക്കുകയും ഇത് തന്നിൽ ഒരുതരം ഭയം സൃഷ്ടിച്ചതായി വിശദീകരിക്കുകയും ചെയ്തു.

മലേഷ്യയിൽ നിന്നുള്ള ഇന്ത്യൻ പശ്ചാത്തലമുള്ള സംരംഭകനാണ് ലഖിയാനി. ശാസ്ത്രം, കല, വിദ്യാഭ്യാസം, ബിസിനസ് അല്ലെങ്കിൽ അത്‌ലറ്റിക്‌സ് എന്നീ മേഖലകളിൽ അസാധാരണ കഴിവുകൾ ഉള്ള വ്യക്തികൾക്ക് നൽകുന്ന സാധുതയുള്ള O-1 വിസ അദ്ദേഹത്തിനുണ്ട്.

22 വർഷത്തിലേറെയായി താൻ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുകയും നികുതി അടക്കുകയും, 230 അന്താരാഷ്ട്ര ജീവനക്കാരുള്ള ഒരു കമ്പനിയെ നയിക്കുകയും ചെയ്യുമ്പോഴും, തനിക്ക് ലഭിച്ച സ്വീകരണത്തിൽ താൻ അമ്പരന്നുപോയെന്ന് അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിൻ്റെ ആസ്തി 40 ദശലക്ഷം ഡോളറാണ്.

കുടിയേറ്റക്കാർക്കെതിരായ രാഷ്ട്രീയ പ്രസ്താവനകളെ അദ്ദേഹം നിശിതമായി വിമർശിച്ചു. യഥാർത്ഥ പരിഹാരങ്ങൾ നൽകാതെ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന നേതാക്കൾ കാരണം രാജ്യം അടഞ്ഞതും സങ്കുചിത ചിന്താഗതിയുള്ളതുമായി മാറുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share Email
Top