വാഷിംഗ്ടൺ: വെനസ്വേലയ്ക്കുള്ളിൽ ആക്രമണങ്ങൾക്കായി യുഎസിന് ഇപ്പോൾ യാതൊരു പദ്ധതിയുമില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. കരയിലുള്ള ലക്ഷ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് നിയമപരമായ അനുമതിയോ അടിസ്ഥാനമോ ഇല്ലെന്നും ബുധനാഴ്ച ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ നിയമനിർമാതാക്കളെ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വൈറ്റ് ഹൗസ് ലീഗൽ കൗൺസൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരുടെ ബ്രീഫിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
സംശയാസ്പദമായ മയക്കുമരുന്ന് ബോട്ടുകൾക്കെതിരായ ആക്രമണങ്ങൾക്ക് നീതിന്യായ വകുപ്പിന്റെ ഓഫീസ് ഓഫ് ലീഗൽ കൗൺസൽ നൽകിയ നിയമപരമായ അഭിപ്രായം, വെനസ്വേലയ്ക്കുള്ളിലോ മറ്റിടങ്ങളിലോ ഉള്ള ലക്ഷ്യങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് അനുമതി നൽകുന്നില്ലെന്ന് ക്ലാസിഫൈഡ് സമ്മേളനത്തിൽ നിയമനിർമാതാക്കളോട് വിശദീകരിച്ചതായി നാല് വിശ്വസനീയ വൃത്തങ്ങൾ അറിയിച്ചു. ഈ അഭിപ്രായത്തെക്കുറിച്ച് കഴിഞ്ഞ മാസം സിഎൻഎൻ ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു.
സെപ്റ്റംബറിൽ തുടങ്ങിയ സംശയാസ്പദമായ മയക്കുമരുന്ന് ബോട്ടുകൾക്കെതിരായ യുഎസ് സൈനിക പ്രചാരണത്തിന് കാരണമായ എക്സിക്യൂട്ടീവ് ഓർഡറും കരയിലുള്ള ലക്ഷ്യങ്ങളിലേക്ക് വ്യാപിക്കുന്നില്ലെന്നും ബ്രീഫിംഗിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വൃത്തങ്ങൾ പറയുന്നു.













