വാഷിംഗ്ടൺ: യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ചൈനീസ് കമ്പനികൾ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി പുനർനിർമ്മിക്കാൻ സഹായിക്കുന്നു എന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമ്മാതാക്കൾ രംഗത്ത്. കഴിഞ്ഞ മാസം സി.എൻ.എൻ. റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ജനപ്രതിനിധികളായ രാജാ കൃഷ്ണമൂർത്തിയുടെയും ജോ കോർട്ട്നിയുടെയും ഈ ആവശ്യം.
മിസൈൽ പ്രൊപ്പലൻ്റിൻ്റെ ഒരു മുൻഘടകമായ സോഡിയം പെർക്ലോറേറ്റ് ചൈനയിൽ നിന്ന് ഇറാനിലേക്ക് സെപ്റ്റംബർ അവസാനം മുതൽ പലതവണ കയറ്റി അയച്ചതായി പാശ്ചാത്യ രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
“കഴിഞ്ഞ വേനൽക്കാലത്ത് ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് ഈ കയറ്റുമതി അത്യാവശ്യമാണ്,” എന്ന് കോൺഗ്രസുകാർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) ഡയറക്ടർ ജോൺ റാറ്റ്ക്ലിഫിനും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.












