വാഷിംഗ്ടണ്‍: കരീബിയൻ കടലിൽ യുഎസ് സൈന്യം ഒരു കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ നിർദ്ദേശപ്രകാരം, നിയുക്ത ഭീകര സംഘടന ഓപ്പറേറ്റ് ചെയ്യുന്ന ഒരു കപ്പലിന് നേരെ യുദ്ധവകുപ്പ് മാരകമായ കൈനറ്റിക് ആക്രമണം നടത്തിയെന്ന് ഹെഗ്‌സെത്ത് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. “ഈ കപ്പൽ കരീബിയൻ കടലിലൂടെ മയക്കുമരുന്ന് കടത്തുകയായിരുന്നു, രാജ്യാന്തര സമുദ്രാതിർത്തിയിൽ വെച്ചാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള മയക്കുമരുന്നിന്‍റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടൺ നടത്തുന്ന ഈ കാമ്പയിന്‍റെ ഭാഗമായി, 17 ആക്രമണങ്ങളിലായി യുഎസ് സൈന്യം ഇതുവരെ 70 പേരെ വധിക്കുകയും 18 ബോട്ടുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആക്രമണങ്ങളിൽ മൂന്ന് പേർ രക്ഷപ്പെട്ടിരുന്നു. ഇതിൽ രണ്ട് പേരെ യുഎസ് നാവിക സേന ഹ്രസ്വമായി തടഞ്ഞുവെച്ച ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. മറ്റൊരാൾക്കായി മെക്സിക്കൻ നാവികസേന നടത്തിയ തിരച്ചിലിന് ശേഷം അയാൾ മരിച്ചതായി കരുതുന്നു.













