വാഷിംഗ്ടൺ: അപൂർവമായ H5N5 പക്ഷിപ്പനി വകഭേദം മനുഷ്യനെ ബാധിച്ച് യുഎസിൽ ആദ്യമായി ഒരു മരണം റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ സംഭവം പൊതുജനാരോഗ്യത്തിന് അധിക ഭീഷണി ഉയർത്തുന്നില്ലെന്നും പൊതുസമൂഹത്തിന് രോഗം പകരാനുള്ള സാധ്യത തീരെ കുറവാണെന്നും വ്യക്തമാക്കി.
മരണപ്പെട്ടത് ഗ്രേയ്സ് ഹാർബർ കൗണ്ടിയിലെ പ്രായമായ ഒരു വ്യക്തിയാണ്.
മുൻപ് തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹം വീട്ടിൽ കോഴികളും മറ്റ് പക്ഷികളും വളർത്തിയിരുന്നു. ഈ വളർത്തുപക്ഷികൾക്ക് കാട്ടുപക്ഷികളുമായി സമ്പർക്കം ഉണ്ടായിരുന്നതാണ് രോഗം പകർന്നതിന് സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതുവരെ മറ്റാർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നേരത്തെ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ ഒറ്റപ്പെട്ട സംഭവം കാരണം പൊതുജനാരോഗ്യ അപകടസാധ്യത വർധിച്ചിട്ടില്ല. “പൊതുജനങ്ങൾക്ക് H5N5 പകരാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.”
വളർത്തുപക്ഷികളെ സംരക്ഷിക്കുന്നവർ രോഗലക്ഷണമുള്ള പക്ഷികളെ സ്പർശിക്കാതിരിക്കാനും ശുചിത്വം പാലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ പൊതുജനങ്ങൾക്ക് പ്രത്യേക മുൻകരുതൽ നടപടികൾ ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.













