ലോകമെമ്പാടും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു. ഈ സുദിനത്തിൽ അപരിചിതരോടും ദരിദ്രരോടും കരുണയും ദയയും കാണിക്കണമെന്നും അവരെ ചേർത്തുപിടിക്കണമെന്നും മാർപാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെയും മറ്റ് പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യേശുവിന്റെ ജന്മസ്ഥലമായ ബേത്‌ലഹേമിൽ വീണ്ടും ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്. ബേത്‌ലഹേമിലെ തിരുപ്പിറവി പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ നൂറുകണക്കിന് തീർത്ഥാടകർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ കോണുകളിൽ വർണ്ണാഭമായ പുൽക്കൂടുകളും നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുമായി വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിലാണ്.













