വാഷിംഗ്ടൺ: യുഎസ് പ്രതിരോധ വകുപ്പിലെ ഒരു സംരംഭത്തിന് സമാനമായി, തൊഴിൽ വകുപ്പ് ഈ ആഴ്ച ജീവനക്കാർക്കായി ആദ്യമായി സംഘടിപ്പിച്ച പ്രാർത്ഥനാ ശുശ്രൂഷ വൻ വിവാദത്തിലേക്ക്. വ്യാഴാഴ്ച രാവിലെ വകുപ്പിൻ്റെ ആസ്ഥാന ഓഡിറ്റോറിയത്തിൽ നടന്ന ശുശ്രൂഷയിൽ വലതുപക്ഷ യാഥാസ്ഥിതിക ജൂത റബ്ബിയായ യാക്കോവ് മെൻകെൻ സംസാരിച്ചു. തൻ്റെ പ്രസംഗത്തിനിടെ അദ്ദേഹം സ്വവർഗ്ഗ വിവാഹം, ട്രാൻസ്ജെൻഡർ വ്യക്തികൾ, ലിംഗഭേദം തിരിച്ചുള്ള സർവ്വനാമങ്ങളുടെ ഉപയോഗം എന്നിവയെ വിമർശിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് തൊഴിൽ വകുപ്പ് ജീവനക്കാർ പറഞ്ഞു.
ഈ പരാമർശങ്ങൾ തന്നെ ഞെട്ടിച്ചെന്ന് പരിപാടി കണ്ടുകൊണ്ടിരുന്ന ഒരു ജീവനക്കാരൻ പ്രതികരിച്ചു. “അനാവശ്യമായ ഈ ക്രൂരതയ്ക്ക് ഞാൻ തയ്യാറായിരുന്നില്ല.” മറ്റൊരാൾ “ഞെട്ടിപ്പോയി” എന്നും പറഞ്ഞു. “ഞാൻ ജോലിസ്ഥലത്ത് സ്വവർഗ്ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ്, അങ്ങേയറ്റം വിദ്വേഷപരമായി തങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല,” ആ ജീവനക്കാരൻ കൂട്ടിച്ചേർത്തു.
എന്നാൽ, വെള്ളിയാഴ്ച മെൻകെൻ തൻ്റെ പരാമർശങ്ങളെ വിദ്വേഷപരമായി ചിത്രീകരിക്കുന്നത് നിഷേധിച്ചു. പകരം, ജോലിസ്ഥലത്തെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താൻ വാദിച്ചതെന്നും, വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ജീവനക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യാൻ തൊഴിലുടമകൾ അവരെ നിർബന്ധിക്കുന്നതിനെയാണ് താൻ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്ഥാപനത്തിന്‍റെ കെട്ടിടത്തിൽ, ജോലി സമയത്ത് ഇത്തരം പരിപാടികൾ നടത്തുന്നത് ശരിയല്ലെന്ന് പല ജീവനക്കാരും അഭിപ്രായപ്പെടുന്നുണ്ട്.













