കാലിഫോർണിയ/കാനഡ: ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇരയായ കനേഡിയൻ പൗരന് വധഭീഷണി മുഴക്കിയ കേസിൽ ഇന്ത്യൻ വംശജനായ ജസ്മീത് സിങ്ങിനെ യുഎസിലെ കാലിഫോർണിയയിൽ അറസ്റ്റ് ചെയ്തു. തങ്ങളെ ബ്ലാക്ക്‌മെയിൽ ചെയ്ത രണ്ട് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഇന്ത്യൻ നിയമപാലകരെ സഹായിച്ചതിനെ തുടർന്ന് ഇരയായ വ്യക്തി കാനഡയിലേക്ക് താമസം മാറിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ് ആണ് വലിയ ക്രിമിനൽ ശൃംഖലയെ നിയന്ത്രിക്കുന്നത്. ഇരയുടെ പരാതിയെത്തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസുമായി ചേർന്ന് എഫ്ബിഐ ജസ്മീത് സിങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. യുഎസിലായിരുന്ന ജസ്മീത് സിംഗ് കാനഡയിലുള്ള ഇരയ്ക്ക് തുടർച്ചയായി ഭീഷണി കോളുകൾ ചെയ്തു. ഒരു സന്ദർഭത്തിൽ, തൻ്റെ ഭീഷണി വെറുംവാക്കല്ലെന്ന് തെളിയിക്കാൻ, കാനഡയിലെ ഇരയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഫോട്ടോ വരെ സിംഗ് ഇരയ്ക്ക് അയച്ചു കൊടുത്തു.
“നീ കാനഡയിൽ വെച്ച് മരിക്കും,” സിംഗ് ഇരയോട് പറഞ്ഞു. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന എഫ്ബിഐയുടെ സാക്രമെൻ്റോ ഓഫീസിലെ ഏജൻ്റായ ബ്രയാൻ ടോയ് എഴുതിയ പരാതിയിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.













